പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം കരിമ്പുഴ സ്വദേശിനിയായ 62 കാരിയും ജൂൺ 13-ന് പട്ടാമ്പി സ്വദേശിനിയായ 73 കാരിയും രോഗബാധയെ തുടർന്ന് മരിച്ചിരുന്നു.
കഴിഞ്ഞ മാസം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ മാത്രം 543 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൊതുക് നശീകരണ നടപടികളും ബോധവത്കരണ പ്രവർത്തനങ്ങളും വിവിധ പ്രദേശങ്ങളിൽ പുരോഗമിക്കുകയാണ്.
ഈഡിസ് കൊതുകുകളിലൂടെ പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഉയർന്ന പനി, കടുത്ത തലവേദന, കണ്ണിന് പിന്നിലെ വേദന, സന്ധി-പേശി വേദന, അമിത ക്ഷീണം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വയറുവേദന, ഛർദ്ദി, അതിശക്തമായ പനി തുടങ്ങിയ ഗുരുതര ലക്ഷണങ്ങളും പ്രകടമാകാം.
പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുകയും കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ഓർമ്മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
