പത്തനംതിട്ട: മുൻ എം.എൽ.എയും ബലാത്സംഗക്കേസ് പ്രതിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് യുവാവ് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് യുവാവിന്റെ ആരോപണം.
മാവേലിക്കര സ്വദേശിയായ യുവാവ് ഫേസ്ബുക്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് സൈബർ പൊലീസ് കേസെടുത്തത്. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ട സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികളെന്ന് ആരോപിക്കുന്ന ഒരു സംഘം തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് യുവാവ് പറഞ്ഞു. അഞ്ച് പേരടങ്ങിയ സംഘമാണ് ഭീഷണിപ്പെടുത്തുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതെന്നാണ് പരാതി.
"പത്തനംതിട്ട പൊലീസിൽ 'രാഹുൽ രാജ്' ആണോ?", "പൊലീസിന്റെ ജോലി നീതി ഉറപ്പാക്കലോ അതോ സ്ത്രീപീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കലോ?" എന്നീ മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് യുവാവ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. ആഭ്യന്തര മന്ത്രിക്കും പൊലീസ് ഉന്നതർക്കും പരാതി നൽകിയിട്ട് ഒരു മാസമായിട്ടും നടപടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
കേസിന്റെ ഭാഗമായി യുവാവിന്റെ മൊബൈൽ ഫോൺ സൈബർ ക്രൈം വിഭാഗം പിടിച്ചെടുത്തിരുന്നു. അതുമായി ബന്ധപ്പെട്ട നടപടികൾക്കായാണ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
