ആലപ്പുഴ: ജില്ലയിൽ വെള്ളപ്പൊക്കം രൂക്ഷമാകാൻ പ്രതിരോധ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചയും കാരണമായെന്ന ആരോപണം ശക്തമാകുന്നു. തോട്ടപ്പള്ളി പൊഴിയിലെ മണൽത്തിട്ടകൾ കൃത്യസമയത്ത് നീക്കം ചെയ്യാതിരുന്നതും പൊഴിയുടെ ആഴം കൂട്ടാതിരുന്നതുമാണ് കടലിലേക്കുള്ള ജലഒഴുക്ക് ഗണ്യമായി കുറയാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.
തോട്ടപ്പള്ളി സ്പിൽവേയിലൂടെ സെക്കൻഡിൽ 1,800 ഘനമീറ്റർ വരെ വെള്ളം ഒഴുക്കാൻ ശേഷിയുണ്ടെങ്കിലും നിലവിൽ 600 ഘനമീറ്ററിൽ താഴെ മാത്രമാണ് ഒഴുകുന്നത്. അതായത്, സ്പിൽവേയുടെ ശേഷിയുടെ മൂന്നിലൊന്ന് വെള്ളം മാത്രമാണ് കടലിലേക്ക് ഒഴുകുന്നതെന്നാണ് കണക്കുകൾ.
സ്പിൽവേയിലെ 39 ഷട്ടറുകളും തുറന്നിട്ടുണ്ടെങ്കിലും, 365 മീറ്റർ വീതിയിൽ വെള്ളം ഒഴുകേണ്ട ഭാഗത്ത് അത്രയും വ്യാപ്തിയിൽ മണൽ നീക്കം നടത്തിയിരുന്നില്ല. ഏകദേശം 150 മീറ്റർ ഭാഗത്ത് മാത്രമാണ് മണൽ നീക്കം നടത്തിയതെന്നാണ് വിവരം.
മണൽ നീക്കം പൂർത്തിയാകാതിരുന്നതിനാൽ സ്പിൽവേ ഷട്ടറുകൾക്ക് സമീപം മണലും മാലിന്യവും അടിഞ്ഞുകൂടി ജലഒഴുക്ക് തടസ്സപ്പെട്ടതായും ആരോപണമുണ്ട്. മഴക്കാലത്തിന് മുമ്പ് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ട ചുമതലയുണ്ടായിരുന്ന ജലവിഭവ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിമർശനം.
2018ലെ പ്രളയത്തിന് ശേഷം ഹൈക്കോടതിയുടെ നിർദേശപ്രകാരം സർക്കാർ നിയോഗിച്ച വിദഗ്ധസമിതി, മഴക്കാലത്തിന് മുമ്പ് തോട്ടപ്പള്ളിയിൽ മണൽ നീക്കം നിർബന്ധമായും നടത്തണമെന്ന് ശുപാർശ ചെയ്തിരുന്നു. ഇതിന് പുറമെ, ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട്ടും സമയബന്ധിതമായ മണൽ നീക്കം നടത്താത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ ശുപാർശകൾ നടപ്പാക്കുന്നതിൽ വീഴ്ച വന്നതാണ് നിലവിലെ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമാകാൻ കാരണമായതെന്നാണ് ഉയരുന്ന ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
