കോഴിക്കോട്: കോടികള്‍ മുടക്കി നിര്‍മിച്ച കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ സമുച്ചയം ശക്തമായ മഴയില്‍ വീണ്ടും ചോര്‍ന്നൊലിക്കുന്നു. സംസ്ഥാനത്തെ പ്രധാന ഗതാഗത ഹബ്ബുകളിലൊന്നായ ഈ ഇരട്ട ടവര്‍ സമുച്ചയത്തില്‍ മഴക്കാലം ശക്തമായതോടെ യാത്രക്കാരും വ്യാപാരികളും കടുത്ത ദുരിതത്തിലാണ്. നിര്‍മാണച്ചെലവായി 75 കോടിയോളം രൂപ വിനിയോഗിച്ച പദ്ധതിയിലാണ് തുടര്‍ച്ചയായ വീഴ്ചകള്‍ ആവര്‍ത്തിക്കുന്നത്.
മഴ കനത്തതോടെ ബസ് കാത്തിരിപ്പ് കേന്ദ്രം, ഒന്നാം നിലയിലെ ലഘുഭക്ഷണ ശാലകള്‍ക്ക് സമീപം, പാര്‍ക്കിങ് ഏരിയകള്‍ എന്നിവടങ്ങളിലെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്. മേല്‍ക്കൂരയില്‍ നിന്നുള്ള ചോര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ മാസം യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലെ ജിപ്‌സം സീലിങ് അടര്‍ന്നുവീണ് രണ്ട് യാത്രക്കാര്‍ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. കെട്ടിടത്തിന്റെ മുകള്‍ നിലകളിലെ സീലിങ്ങുകള്‍ ഇപ്പോഴും ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അപകടാവസ്ഥയിലാണ്.
2021 ല്‍ മദ്രാസ് ഐ.ഐ.ടി നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ 90 ശതമാനം തൂണുകള്‍ക്കും 80 ശതമാനം ബീമുകള്‍ക്കും സ്ലാബുകള്‍ക്കും കടുത്ത ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കോടികള്‍ ചിലവഴിച്ച് അടിയന്തരമായി ബലപ്പെടുത്തല്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും, കാര്യക്ഷമമായ തുടര്‍നടപടികള്‍ വൈകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
നിര്‍മാണത്തിലെ അഴിമതിയും ആസൂത്രണമില്ലായ്മയും തുറന്നുകാട്ടുന്നതാണ് ടെര്‍മിനലിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് ആരോപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങളും സമരങ്ങളും പ്രദേശത്ത് അരങ്ങേറുന്നുണ്ട്. വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
