എറണാകുളം: പാകിസ്ഥാൻ പൗരത്വമുള്ള, കേരളത്തിൽ ജനിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പൗരത്വം നൽകാനാവില്ലെന്ന് ഹൈക്കോടതി.
കണ്ണൂരിൽ ജനിച്ച പാകിസ്ഥാൻ പൗരത്വമുള്ള രണ്ട് പ്രായപൂർത്തിയാകാത്തവർക്ക് പാക് പൗരത്വം റദ്ദാക്കാതെ ഇന്ത്യൻ പൗരത്വം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. സുമൈറ മറൂഫ്, മറിയം മറൂഫ് എന്നിവർക്കാണ് സിംഗിൾ ബെഞ്ച് പൗരത്വം അനുവദിച്ചത്.
ഇവരുടെ പിതാവ് മുഹമ്മദ് മറൂഫ് കണ്ണൂരിലെ കോട്ടയം - മലബാറിലാണ് ജനിച്ചത്. ഒൻപതാം വയസിൽ അനാഥനായ മറൂഫിനെ പാകിസ്ഥാനിലുള്ള അമ്മുമ്മ ദത്തെടുക്കുകയായിരുന്നു. 1977ൽ ഇയാൾ അമ്മൂമ്മയ്‌ക്കൊപ്പം പാകിസ്ഥാനിലേക്ക് പോയി. തുടർന്ന് പാകിസ്ഥാൻ പാസ്പോർട്ട് ഉൾപ്പെടെ അനുവദിച്ചു കിട്ടി.
മറൂഫ് ഇപ്പോൾ യുഎഇയിൽ ജോലി ചെയ്യുകയാണ്. 2008ൽ, ഇന്ത്യയിൽ താമസിക്കാൻ മറൂഫിന്റെ കുടുംബത്തിന് ഇന്ത്യൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് ഇവർ ഇവിടേക്ക് താമസം മാറുകയായിരുന്നു. ഒരു പ്രത്യേക കാലപരിധിയിലേക്ക് മാത്രമായിരുന്നു ഈ അനുമതി. പിന്നീട് കാലാകാലങ്ങളിൽ ഇത് നീട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.
പാകിസ്ഥാന്റെ പാസ്പോർട്ട് റദ്ദാക്കിയാൽ മാത്രം പൗരത്വം അനുവദിക്കാനാവില്ല. പൗരത്വം റദ്ദാക്കിയ രേഖകൾ ഹാജരാക്കിയാൽ മാത്രമേ അപേക്ഷ പരിഗണിക്കാനാവൂയെന്നും കോടതി വ്യക്തമാക്കി.
പാകിസ്ഥാൻ പൗരത്വ നിയമത്തിലെ സെക്ഷൻ 14എ പ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് പൗരത്വം ഉപേക്ഷിക്കാൻ അനുവാദമില്ല. അതിനാൽ ഇന്ത്യൻ പൗരത്വം നൽകുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടുകളും ഇവർ സമർപ്പിച്ചിരുന്നു. എന്നാൽ, ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് ശ്യം കുമാർ വി.എം എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് പാസ്പോർട്ട് സമർപ്പിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്ന് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
