കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി കല്യാണാലോചന. പിന്നാലെ ലക്ഷങ്ങളുടെ തട്ടിപ്പും. 25 ലക്ഷം തട്ടിയെന്ന പരാതിയിൽ പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്തു.
വിവാഹ വാഗ്ദാനം നൽകി യുവതിയുടെ 25 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. കേസിൽ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി.
ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ ഭാര്യ നിത അൻഷാദ് എന്നിവർക്ക് എതിരെയാണ് കളമശ്ശേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
പുനർ വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്ന സ്ത്രീകളെ ആൾ മാറാട്ടം നടത്തി സാമ്പത്തിക ചൂഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കളമശ്ശേരി സ്വദേശിയായ യുവതി 2022ലാണ് പുനർ വിവാഹത്തിനായി വേ ടു നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. ഫഹദ് എന്ന പേരിൽ വ്യാജ മേൽവിലാസത്തിലാണ് അൻഷാദ് മാട്രിമോണി സൈറ്റിലൂടെ യുവതിയെ സമീപിക്കുന്നത്. അൻഷാദ് വിദേശത്ത് ആയതിനാൽ ഭാര്യ നിതയെ സഹോദരി എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. നിതയും മറ്റൊരാളും കളമശ്ശേരിയിൽ എത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു.
പിന്നീട് ബിസിനസ് തകർന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാട്ടിൽ വരാൻ പറ്റില്ല എന്നും പറഞ്ഞാണ് സഹോദരി എന്ന് പരിചയപ്പെടുത്തിയ ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസ ഇടാൻ യുവാവ് ആവശ്യപ്പെട്ടത്. നാട്ടിൽ വരാൻ പറ്റാത്തത് കാരണം ദുബൈ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ജയിലിൽ ആണെന്നാണ് ഇയാൾ യുവതിയെ തെറ്റിദ്ധരിപ്പിച്ചത്.
ഈ സമയം അൻഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടിൽ വന്നു പോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരിൽ തന്നിരുന്ന വിലാസത്തിൽ അന്വേഷിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാകുന്നത്. അൻഷാദിൻറെ ഭാര്യ ആണ് നിത എന്നും ദമ്പതികൾക്ക് 7 ഉം 11 ഉം വയസ്സുള്ള രണ്ടു പെൺകുട്ടികൾ ഉണ്ടെന്നും പിന്നീട് യുവതിക്ക് ബോധ്യപ്പെട്ടു. പിന്നീടാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്