ബംഗളൂരു: കന്നഡ ചലച്ചിത്ര നടിയും മുന്‍ ബിഗ് ബോസ് താരവുമായ കൃഷി തപന്ദയുടെ ആര്.ആര് നഗറിലുള്ള ഫ്ലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു ഗിരിനഗര്‍ സ്വദേശിയായ വ്യവസായി വൈശാഖ് (33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ആര്.ആര് നഗറിലെ എലിഗന്റ്സ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ഫ്ളാറ്റിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
സംഭവം നടക്കുമ്പോള്‍ നടി കൃഷി തപന്ദ ഫ്ളാറ്റില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ നെലമംഗലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് വൈശാഖ് നടിയെ ഫോണില്‍ വിളിക്കാനും ജീവനൊടുക്കുമെന്ന സൂചന നല്കുന്ന സന്ദേശങ്ങള്‍ അയക്കാനും ശ്രമിച്ചിരുന്നു. സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കൃഷി ഉടന്‍ തന്നെ വൈശാഖിന്റെ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും അവര്‍ ഫ്ളാറ്റിലേക്ക് എത്തുകയും ചെയ്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫ്ളാറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
ഭാര്യയുമായുള്ള അസ്വാരസ്യങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈശാഖ് നടിയുടെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. മരണത്തില്‍ ആര്.ആര് നഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മരണപ്പെട്ട വൈശാഖിന്റെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രമുഖ വ്യവസായി അരവിന്ദ് റെഡ്ഡിയെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ഈ വര്‍ഷം ആദ്യം വൈശാഖിനെ എച്ച്.എ.എല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. ഈ കേസിന് കൃഷി തപന്ദയുമായി ബന്ധപ്പെട്ട ചില മുന്‍കാല തര്‍ക്കങ്ങളുമായി ബന്ധമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ നടിയുടെയും വൈശാഖിന്റെ കുടുംബാംഗങ്ങളുടെയും മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
