ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ (ടി.എം.സി) ഇരുകക്ഷികൾ തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മമത ബാനർജിയുടെ സാധ്യതാ നീക്കം പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നു.
മമത നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ചാൽ തങ്ങൾ സ്ഥാനാർത്ഥിയെ നിർത്തില്ലെന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്. പാർട്ടി ചിഹ്നത്തിനായുള്ള അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗവും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.
ശനിയാഴ്ച ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിമത വിഭാഗം നേതാവ് ഋതബ്രത ബാനർജി നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ തിരഞ്ഞെടുപ്പുകളിൽ മമത ജയിക്കാറില്ലെന്നും എന്നാൽ ഉപതിരഞ്ഞെടുപ്പുകളിൽ ജയിക്കാറുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
ഒക്ടോബർ 6-നാണ് നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ കനത്ത തോൽവിക്ക് കാരണം മമതയുടെ അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയാണെന്ന് ആരോപിച്ചാണ് ഭൂരിഭാഗം ടി.എം.സി എം.എൽ.എമാരും പിരിഞ്ഞ് ഋതബ്രതയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്.
ഇതിനുശേഷം വലിയൊരു വിഭാഗം എം.പിമാരും മമതയെ കൈവിട്ടെങ്കിലും മമതയോടല്ല, അനന്തരവനോടാണ് തങ്ങൾക്ക് എതിർപ്പെന്നാണ് വിമത എം.എൽ.എമാർ വ്യക്തമാക്കുന്നത്. 2021-ലെ പൊതുതിരഞ്ഞെടുപ്പിൽ മമത നന്ദിഗ്രാമിൽ പരാജയപ്പെട്ടിരുന്നെങ്കിലും പാർട്ടി ഭരണം പിടിച്ചതോടെ ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിലൂടെയാണ് സഭയിലെത്തിയത്. നന്ദിഗ്രാമിലേക്ക് മത്സരിക്കാൻ തയ്യറായാൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്നും ജയിച്ച് നിയമസഭയിലേക്ക് വന്ന് വികസനത്തിനായി ഒന്നിച്ചു പ്രവർത്തിക്കാമെന്നുമാണ് വിമത എം.എൽ.എ അഖ്‌റുജ്ജമാൻ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
