ബെംഗളൂരു: മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയുടെ അതൃപ്തി പരിഹരിച്ചെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം കർണാടക കോൺഗ്രസ് സർക്കാരിൽ വീണ്ടും ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തർക്കങ്ങളെത്തുടർന്ന്, വകുപ്പ് വിഭജനം പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും കൃഷ്ണ ബൈരെ ഗൗഡ ബെംഗളൂരു നഗരവികസന വകുപ്പിന്റെ ചുമതലയേറ്റിട്ടില്ല. ഇദ്ദേഹത്തോടൊപ്പം മന്ത്രിസ്ഥാനം മോഹിച്ച് കോൺഗ്രസ് എംഎൽഎ റിസ്‌വാൻ അർഷാദും ദേശീയ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതോടെ കർണാടകയിലെ വകുപ്പ് വിഭജനം ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ബെംഗളൂരു നഗരത്തിന്റെ വികസന ചുമതലയുള്ള മന്ത്രിയാണെങ്കിലും ആവശ്യത്തിന് അധികാരമില്ലാത്തതാണ് കൃഷ്ണ ബൈരെ ഗൗഡയെ ചൊടിപ്പിച്ചത്. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (BDA), ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (BMRDA) എന്നീ രണ്ട് സുപ്രധാന ഏജൻസികൾ കൂടി തന്റെ വകുപ്പിന് കീഴിൽ കൊണ്ടുവരണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
ഈ രണ്ട് പ്രധാന ഏജൻസികളുടെ നിയന്ത്രണമില്ലാതെ ബെംഗളൂരു വികസന വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നും തനിക്ക് പരിമിതമായ അധികാരം മാത്രമാണ് നൽകിയിരിക്കുന്നതെന്നും മന്ത്രി കരുതുന്നു. വകുപ്പ് വിഭജനത്തിൽ മാറ്റം വരുത്താൻ ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ചെലുത്താനാണ് ഇദ്ദേഹത്തിന്റെ ദൽഹി സന്ദർശനം.
മറുവശത്ത്, സിദ്ധരാമയ്യ-ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിലുള്ള അതൃപ്തിയുമായാണ് കോൺഗ്രസ് എംഎൽഎ റിസ്‌വാൻ അർഷാദ് ദൽഹിയിൽ ലോബിയിങ് നടത്തുന്നത്. വരും ദിവസങ്ങളിൽ മന്ത്രിസഭാ വികസനമുണ്ടായാൽ തനിക്ക് ഉറപ്പായും സ്ഥാനം വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
നേരത്തെ ബെംഗളൂരു വികസന വകുപ്പ് തനിക്ക് നൽകാമെന്ന് ഉറപ്പുനൽകിയിട്ട് കൃഷ്ണ ബൈരെ ഗൗഡയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി ജലസേചന വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇത് ഡി.കെ. ശിവകുമാർ സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
തുടർന്ന് ശിവകുമാറും രാമലിംഗ റെഡ്ഡിയും തമ്മിൽ നടത്തിയ അർദ്ധരാത്രിയിലെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് റെഡ്ഡി രാജി പിൻവലിക്കാൻ തയ്യാറായത്. ഇതൊരു കുടുംബ കാര്യം മാത്രമാണെന്നും പ്രശ്നങ്ങൾ പരിഹരിച്ചെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, റെഡ്ഡിക്ക് നൽകിയ അതേ വകുപ്പിനെച്ചൊല്ലി ഇപ്പോൾ കൃഷ്ണ ബൈരെ ഗൗഡയും അതൃപ്തി പരസ്യമാക്കിയതോടെ ശിവകുമാറിന്റെ അനുനയ നീക്കങ്ങൾ പാളുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
