ഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരം ഒരുമാസത്തോളമായി തുടരുന്നതിനിടെ, 20 ദിവസത്തിലേറെയായി നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക് സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന സൂചന നൽകി. എന്നാൽ, അതിനായി മൂന്ന് പ്രധാന നിബന്ധനകളാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്.
എക്സിൽ പങ്കുവച്ച കുറിപ്പിൽ, നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ നിരാഹാരം അവസാനിപ്പിക്കാമെന്ന് വാങ്ചുക് വ്യക്തമാക്കി.
ഇന്ന് നടക്കുന്ന പാർലമെന്റ് മാർച്ച് പാർലമെന്റിന് മുന്നിലെത്തുമ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാരും നേതാക്കളും ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കാമെന്ന് ഉറപ്പ് നൽകിയാലും സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യനില മോശമായതിനാൽ ആശുപത്രി വിടാൻ കഴിയാത്ത സാഹചര്യമുണ്ടായാലും, ആശുപത്രിയിലെത്തി എംപിമാരും രാഷ്ട്രീയ നേതാക്കളും വിഷയം പാർലമെന്റിൽ ഉയർത്തുമെന്ന് ഉറപ്പുനൽകിയാൽ നിരാഹാരം അവസാനിപ്പിക്കാമെന്നും വാങ്ചുക് കൂട്ടിച്ചേർത്തു.
ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ താൻ അനധികൃത തടങ്കലിലാണെന്നും സഞ്ചാരസ്വാതന്ത്ര്യവും ആശയവിനിമയവും നിയന്ത്രിക്കപ്പെട്ടിരിക്കുകയാണെന്നും വാങ്ചുക് ആരോപിച്ചു.
അതേസമയം, ആശുപത്രിയിൽ കഴിയുന്ന വാങ്ചുകിന്റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി, ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡോക്ടർമാരോട് സഹകരിക്കണമെന്ന് നിർദേശിച്ചു.
വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
