ചെന്നൈ: ചെന്നൈ താംബരത്തിന് സമീപം ഗുഡുവാഞ്ചേരിയില്‍ യുവതിയെ കൊന്നു തള്ളിയ ക്രൂരകൃത്യത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഒഡീഷ സ്വദേശിയായ ഹയാതുന്‍ നിഷ (38) കൊല്ലപ്പെട്ട കേസില്‍, ഒപ്പം താമസിച്ചിരുന്ന അസം സ്വദേശികളായ മാണിക് ഉദീന്‍ ലാസ്കര്‍ (22), ഇയാളുടെ പങ്കാളി ഭഗവതി മാജി എന്നിവരാണ് പോലീസ് വലയിലായത്. ക്രൂരമായ കൊലപാതകത്തിന് ശേഷം മണിപ്പുരിലേക്ക് കടന്ന പ്രതികളെ തമിഴ്നാട് പോലീസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു.
ഭര്‍ത്താവും കുടുംബവുമായി അകന്നു കഴിയുകയായിരുന്ന ഹയാതുന്‍ നിഷ, ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കിടെയാണ് മാണിക് ഉദീനെയും ഭഗവതി മാജിയെയും പരിചയപ്പെടുന്നതും ഗുഡുവാഞ്ചേരിയിലെ വാടകവീട്ടില്‍ ഇവര്‍ക്കൊപ്പം താമസം തുടങ്ങുന്നതും. എന്നാല്‍, താമസിയാതെ മാണിക് ഉദീനും നിഷയും തമ്മില്‍ രഹസ്യബന്ധം ആരംഭിച്ചു. ഈ വഴിവിട്ട ബന്ധം ഭഗവതി മാജി കയ്യോടെ പിടികൂടിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികള്‍ പോലീസിന് നല്കിയ മൊഴി. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇരുവരും ചേര്‍ന്ന് നിഷയെ വധിക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ അതീഭീകര വഴികളാണ് പ്രതികള്‍ സ്വീകരിച്ചത്. മൃതദേഹം കഷണങ്ങളാക്കി മുറിച്ച ശേഷം ചില ഭാഗങ്ങള്‍ പെട്ടിയിലാക്കി ചെന്നൈ-ഡല്‍ഹി തമിഴ്നാട് എക്സ്പ്രസ് ട്രെയിനില്‍ ഉപേക്ഷിച്ചു. ഓഗസ്റ്റ് 5 ന് ഈ ട്രെയിനില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെട്ടി കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. തുടര്‍ന്ന് ഗുഡുവാഞ്ചേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, ബിരിയാണിച്ചെമ്പില്‍ അടച്ച നിലയില്‍ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളും പോലീസ് കണ്ടെത്തി.
അതേസമയം, കൊല്ലപ്പെട്ട ഹയാതുന്‍ നിഷയുടെ തല ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ശരീരഭാഗങ്ങള്‍ ഓരോന്നായി പലയിടങ്ങളിലായി ഉപേക്ഷിച്ച പ്രതികള്‍ തല എവിടെയാണ് മറവു ചെയ്തതെന്ന കാര്യത്തില്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ചെന്നൈയിലെത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
