സാം പിട്രോഡയും കോൺഗ്രസിന്റെ ഗതികേടും..!

MAY 10, 2024, 3:18 PM

തൊട്ടതെല്ലാം വിവാദമാക്കുന്ന മാന്ത്രിക വിദ്യയുടെ ആചാര്യപ്പട്ടം സാം പിട്രോഡയുടെ തലയിൽ ചാർത്തിക്കൊടുക്കാൻ വെമ്പൽ പൂണ്ടു നിൽക്കുന്നവരേറെയുണ്ട്. അതിൽ കൊൺഗ്രസ് പാർട്ടിയുടെ തലപ്പത്തും താഴത്തും നിൽക്കുന്നവർ എന്തെന്നില്ലാത്ത ഉത്സാഹം കാണിക്കുന്നു. ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചുള്ള ചില പരാമർശങ്ങളുടെ പേരിൽ സാം പിട്രോഡ ഇതാ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൽ നിന്ന് രാജിവച്ചുനടന്നകലുന്നു.  
നമ്മുടെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിക്കുവേണ്ടി അഹോരാത്രം പാടുപെട്ടൊരു മനുഷ്യനാണ് സാം പിട്രോഡ. ഗുജറാത്തിൽ വേരുകളുള്ള മാതാപിതാക്കളുടെ മകനായി ഒഡീഷയിലെ ടിറ്റ്‌ലഗഡിലാണ് പിത്രോഡ ജന്മമെടുത്തത്.

 ഗുജറാത്തിലെ വല്ലഭ് വിദ്യാനഗറിൽ നിന്ന് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം വഡോദരയിലെ മഹാരാജ സയാജിറാവു സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിലും ഇലക്ട്രോണിക്‌സിലും ബിരുദാനന്തര ബിരുദം നേടിയെടുത്തു. ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം, 1964ൽ അദ്ദേഹം അമേരിക്കയിലേക്ക് പോയി, അവിടെയെത്തിയ ശേഷമാണ് ജീവിതത്തിൽ ആദ്യമായി ടെലിഫോൺ കൈകൊണ്ട് തൊടുന്നത്.

ഷിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി പിന്നെ 1966ൽ ഷിക്കാഗോയിൽ തന്നെ ഒരു ജോലിയും സംഘടിപ്പിച്ചെടുത്തു. അതിനു ശേഷമാണ് സ്വന്തം ബിസിനസിൽ മുഴുകിയത്.   അങ്ങിനെ പിന്നെ അമേരിക്കയിൽ 10 സംവത്സരക്കാലം വിജയകരമായി നടത്തിയ സ്വന്തം കമ്പനി 70 ലക്ഷം ഡോളറിന് വിറ്റ് ആ പണവുമായി ഇന്ത്യയിലേക്ക് പോന്നു...! എന്നിട്ട് ചില സാങ്കേതികവിദ്യകളുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാണാൻ എത്തി.

vachakam
vachakam
vachakam

ടെലകോം രംഗത്ത് നവീകരണത്തിനായി ഇന്ദിരാഗാന്ധി വിദഗ്ധ സമിതി രൂപീകരിച്ച കാലം. സാം പിട്രോഡ ആ സമിതിയെ കണ്ട് ഇന്ത്യയ്ക്ക് വേണ്ട ഡിജിറ്റൽ എക്‌സ്‌ചേഞ്ച് താൻ രൂപകല്പന ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചു.    ഇന്ദിരാഗാന്ധിയുമായി 10 മിനിറ്റ് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ സാം പിട്രോഡ അത് നിരാകരിച്ചു. കാര്യങ്ങൾ പറഞ്ഞ് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരു മണിക്കൂറെങ്കിലും വേണം എന്നതായിരുന്നു ആശാന്റെ ആവശ്യം.

 ഒുടുവിൽ 1984ൽ രാജീവ് ഗാന്ധിയുടെ മുൻപിൽ ഇത് അവതരിപ്പിച്ചു. 36 മാസവും 36 കോടി രൂപയും തന്നാൽ ഇന്ത്യയ്ക്ക് ആവശ്യമുള്ള ആധുനിക ഡിജിറ്റൽ എക്‌സ്‌ചേഞ്ച് നിർമ്മിക്കാം എന്ന കക്ഷിയുടെ ഉറപ്പ് ഇന്ദിരാഗാന്ധിയങ്ങ് അംഗീകരിച്ചു.   
 ടെലിമാറ്റിക്‌സ് എന്ന ഡി ഡോട്ടിന്റെ ആരംഭം അങ്ങിനെ കുറിക്കപ്പെട്ടു. അന്നുമുതൽ ഇന്ത്യയിലാകെ പടർന്നു പന്തലിക്കാൻ നീണ്ടു നിവർന്ന് എഴുന്നേറ്റ് സാം പിട്രോഡയ്ക്ക് ആദ്യം കടിഞ്ഞാണിട്ടത് ജനതാദളിന്റെ ഭരണകാലത്ത് കെ.പി. ഉണ്ണികൃഷ്ണൻ ആയിരുന്നു എന്നത് ചരിത്രം.

 പിന്നങ്ങോട്ട് അദ്ദേഹത്തിന്റെ കരിയറിൽ ഉടനീളം വിമർശനങ്ങളും വിവാദങ്ങളും കൊണ്ട് നിറഞ്ഞുതുളുമ്പി നിൽക്കുന്നതാണ് മാലോകർ കൺകുളിർക്കെ കണ്ടത്.
രാമക്ഷേത്രം, അനന്തരാവകാശ നികുതി, 1984ലെ സിഖ് വിരുദ്ധ കലാപം എന്നിവയെക്കുറിച്ചുള്ള പ്രസ്താവനകളിലൂടെ അദ്ദേഹം ഒന്നിലധികം വിവാദങ്ങൾക്ക് ഒരേസമയം തീ കൊളുത്തി. അല്ലെങ്കിൽ തീ കൊളുത്തിപ്പിച്ചു.

vachakam
vachakam
vachakam

 സത്യത്തിൽ അദ്ദേഹം പറയുന്നതിലെല്ലാം ചില കാര്യങ്ങളുണ്ട്. എന്നാൽ പറയുന്നത് സാം പിട്രോഡ ആണോ എങ്കിൽ വിവാദമുണ്ടാക്കിയേ അടങ്ങു എന്ന വാശിയിലായി ചിലർ. ആ ചിലരിൽ ചില മുന്തിയ കാൺഗ്രസുകാരുമുണ്ടേ..! എന്തായാലും തലേലെഴുത്ത് അമർത്തിത്തുടച്ചാലുണ്ടോ മായുന്നു.

അഥവാ മാഞ്ഞുതുടങ്ങിയാൽ വീണ്ടും വീണ്ടും വരയ്ക്കാൻ ഇപ്പോൾ കച്ചമുറുക്കി നിൽക്കുന്ന നരേന്ദ്ര മോഡിയുണ്ടോ വിടുന്നു. പേടിത്തൊണ്ടന്മാരായ കോൺഗ്രസുകാർ അതിന് തപ്പുകൊട്ടി, താളമടിച്ചു നിന്നാൽ പിന്നെന്തു ചെയ്യും. കോൺഗ്രസിന്റെ ഒരു ഗതികേടു നോക്കണേ..!

ജോഷി ജോർജ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam