ന്യൂഡല്‍ഹി: ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതില്‍ നിലവിലുള്ള നിലപാട് കേരളം പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശിച്ചു. കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ ബാറിലെ പ്രമുഖ അംഗമായിരുന്നുവെന്നും, അതിനാല്‍ ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ എളുപ്പമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബുവിനോടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 60 ആയി നിലനിര്‍ത്തണം എന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി കേരളം നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ വിരമിക്കല്‍ പ്രായം 62 ആക്കുന്നതിനോട് അനുകൂലമായിരുന്നു. ഈ കേസ് കഴിഞ്ഞ ദിവസം സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ കേരളത്തിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു ഓണ്‍ലൈനില്‍ ഹാജരായിരുന്നു. സംസ്ഥാനത്തിന്റെ നിലപാട് അഡ്വക്കേറ്റ് ജനറല്‍ വിശദീകരിക്കാന്‍ തുടങ്ങിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇടപെടുകയും മുഖ്യമന്ത്രിയുടെ അഭിഭാഷക പശ്ചാത്തലത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തത്.
'നിങ്ങളുടെ മുഖ്യമന്ത്രി ബാറിലെ പ്രമുഖ അംഗമായിരുന്നല്ലോ. അതുകൊണ്ട് അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ എളുപ്പമാണ്,' അഡ്വക്കേറ്റ് ജനറലിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്ന് കേരളം നിലപാട് പുനപരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചു. ബാറിലെ യുവ അഭിഭാഷകരുടെ പ്രിയപ്പെട്ട അഡ്വക്കേറ്റ് ജനറലാണ് ജാജു ബാബുവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേര്‍ത്തു. കേസില്‍ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആര്‍. രമയും ഹാജരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
