ഭുവനേശ്വർ: രാമനവമി ഘോഷയാത്രയ്ക്കിടെ ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ ഒഡീഷയിലെ ടിറ്റ്‌ലഗഡ് എം.എൽ.എ നവീൻ ജെയിനിനെതിരെ പോലീസ് കേസെടുത്തു. ബലംഗീർ ജില്ലയിൽ വെള്ളിയാഴ്ച നടന്ന ശോഭായാത്രയ്ക്കിടെയാണ് സംഭവം.
ജനക്കൂട്ടത്തിന് നടുവിൽ വെച്ച് എം.എൽ.എ വെടിയുതിർത്തത് ഭക്തർക്കിടയിൽ പരിഭ്രാന്തി പരത്തുകയും സുരക്ഷാ ആശങ്കകൾ ഉയർത്തുകയും ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് എം.എൽ.എയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ (പി.എസ്.ഒ) പ്രേംചന്ദ് നാഗിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഘോഷയാത്രയിൽ പങ്കുചേരുന്നതിനിടെ എം.എൽ.എ തന്റെ തോക്കിൽ നിന്ന് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും, നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയ പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ചത് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച നോർത്തേൺ റേഞ്ച് ഐ.ജി പി.എസ്.ഒയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. ഇയാളെ എം.എൽ.എയുടെ സുരക്ഷാ ചുമതലയിൽ നിന്ന് ഉടനടി നീക്കം ചെയ്തതായി ബലംഗീർ എസ്.പി അഭിലാഷ് ജി സ്ഥിരീകരിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 125, ആയുധ നിയമത്തിലെ സെക്ഷൻ 25 എന്നിവ പ്രകാരം നവീൻ ജെയിൻ എം.എൽ.എയ്ക്കും ഗൺമാനുമെതിരെ ടിറ്റ്‌ലഗഡ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ ഉൾപ്പെട്ടവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും തോക്ക് പിടിച്ചെടുത്തതായും അഡീഷണൽ എസ്.പി ഹിമാൻഷു ബെഹ്‌റ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
