ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ റേസ് കോഴ്‌സ് റോഡിലെ (ലോക് കല്യാൺ മാർഗ്) മൂന്ന് ചേരികൾ ഒഴിപ്പിക്കാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി.
രാജ്യസുരക്ഷയും നിലവിലെ ആഗോള സാഹചര്യങ്ങളും പരിഗണിച്ചാണ് കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചത്. ഭായ് രാം ക്യാമ്പ്, ഡിഐഡി ക്യാമ്പ്, മസ്ജിദ് ക്യാമ്പ് എന്നീ മൂന്ന് ചേരികളിലെ താമസക്കാരോട് 15 ദിവസത്തിനകം ഒഴിഞ്ഞുപോകാണമെന്ന് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് ഉത്തരവിട്ടു.
അതീവ സുരക്ഷാ മേഖലയിലും സൈനിക കേന്ദ്രത്തിന് (Air Force Station) സമീപത്തുമാണ് ഈ ചേരികൾ സ്ഥിതി ചെയ്യുന്നത്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുക്കുമ്പോൾ ഈ അനധികൃത താമസങ്ങൾ വലിയ ഭീഷണിയാണെന്ന കേന്ദ്രത്തിന്റെ വാദം കോടതി അംഗീകരിച്ചു.
താമസക്കാരുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിത സാഹചര്യം പ്രധാനമാണെങ്കിലും, പുനരധിവാസം ഉറപ്പാക്കിയുള്ള ഒഴിപ്പിക്കൽ ഭരണഘടനാ ലംഘനമാകില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലെ സ്ഥലത്തുനിന്നും ഏകദേശം 45 കിലോമീറ്റർ അകലെയുള്ള സവ്‌ദ ഖേരയിലാണ് ഇവരുടെ പുനരധിവാസം ഉറപ്പാക്കിയിരിക്കുന്നത്.
ഇവിടെ സ്കൂൾ, കുടിവെള്ളം, ശുചിമുറി, ഗതാഗത സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ ദില്ലി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡിനോട് (DUSIB) കോടതി നിർദ്ദേശിച്ചു. ഇതിനോടകം തന്നെ 700 ഓളം പേർ പുനരധിവാസത്തിന് തയ്യാറായിട്ടുണ്ടെന്നും 136 പേർ ഫ്ലാറ്റുകളിൽ താമസം തുടങ്ങിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
