ഡൽഹി: നീറ്റ് യുജി 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാമിന് കേന്ദ്രസർക്കാർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയെ ശക്തമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ നടപടി “കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന് പൂട്ടിടുന്ന തന്ത്രം” ആണെന്ന് അദ്ദേഹം പരിഹസിച്ചു.
ദശലക്ഷക്കണക്കിന് വിദ്യാർഥികൾ പഠനത്തിനും ചർച്ചകൾക്കും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് ടെലഗ്രാമെന്നും, അതിന്റെ സൗകര്യം തടയുന്നത് ചോദ്യപേപ്പർ ചോർച്ച പ്രശ്നത്തിന് പരിഹാരമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “മാഫിയകളെ ലക്ഷ്യമിടാതെ വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്നത് എന്ത് പരിഹാരമാണ്?” എന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിന്റെ നടപടിയെ “മോദി ഷോ” എന്ന് വിമർശിച്ച രാഹുൽ, യഥാർത്ഥ പ്രശ്നമായ പേപ്പർ ചോർച്ച നടത്തുന്ന സംഘങ്ങളെ നേരിടുകയാണ് വേണ്ടതെന്നും വ്യക്തമാക്കി. “വിദ്യാർഥികളെയല്ല, മാഫിയകളെയാണ് നേരിടേണ്ടത്” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, ടെലഗ്രാം വഴി ചോദ്യപേപ്പർ ചോർച്ചയും വ്യാജ പ്രചരണങ്ങളും വ്യാപകമാകുന്നുവെന്ന ആശങ്കയെ തുടർന്നാണ് കേന്ദ്ര ഐടി മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ജൂൺ 22 വരെ താൽക്കാലിക നിരോധനവും, മെസേജ് എഡിറ്റ് ഫീച്ചറിന് ജൂൺ 30 വരെ നിയന്ത്രണവും ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നീറ്റ് പുനഃപരീക്ഷ ജൂൺ 21-ന് നിശ്ചയിച്ചിരിക്കെ സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. എന്നാൽ നടപടി അടിസ്ഥാനപരമായ പ്രശ്നം പരിഹരിക്കില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
