ഡൽഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയുമാണ് നേതൃത്വത്തിന് മുന്നിൽ വിശദീകരണം നൽകിയത്.
ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയതാണ് വന്ദേമാതരം പൂർണമായി ആലപിക്കാനിടയായതെന്നാണ് നേതൃത്വത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന.
അതേസമയം, വന്ദേമാതരം ആലാപനം തടയാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബിജെപിയിൽ ആലോചന ശക്തമാകുന്നതായാണ് വിവരം. വിശ്വഹിന്ദു പരിഷത്തും വിഷയത്തിൽ അതൃപ്തി പരസ്യമാക്കി.
സോണിയ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും വന്ദേമാതരം ആലപിച്ച് തീരുന്നതുവരെ കാത്തിരിക്കാമായിരുന്നുവെന്നും വിഎച്ച്പി വക്താവ് സുരേന്ദ്ര ജെയിൻ വിമർശിച്ചു.
സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂർണമായി ആലപിച്ചത്. പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി ഗായകസംഘം മുഴുവൻ ചരണങ്ങളും ആലപിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായത്.
ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞും ആലാപനം തുടരുന്നതിനിടെ സോണിയ ഗാന്ധിയും മല്ലികാർജുന്‍ ഖാർഗെയും ഇടപെട്ടെന്നാണ് റിപ്പോർട്ട്. ആലാപനം നിർത്താൻ നേതാക്കൾ ആംഗ്യം കാണിക്കുകയും സേവാദൾ നേതാവിനോട് സോണിയ ഗാന്ധി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായും പറയുന്നു.
അപ്പോഴേക്കും ഗായകസംഘം അവസാന ചരണങ്ങളിലേക്ക് കടന്നിരുന്നു. സംഭവത്തിൽ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. എന്നാൽ വന്ദേമാതരം പൂർണമായി ആലപിക്കാനിടയായതിന്റെ സാഹചര്യം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
