ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ ബിആര്‍എസ് നേതാവ് കെ കവിത. തെലങ്കാന രാഷ്ട്ര സേന (ടിആര്‍എസ്) എന്ന പേരിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ബിആര്‍എസില്‍ നിന്ന് രാജിവെച്ച് ഏഴ് മാസം കഴിഞ്ഞാണ് പുതിയ നീക്കം. മുനീറാബാദില്‍ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം.
തെലങ്കാനയുടെ വികസനവും ജനങ്ങളുടെ താത്പര്യ സംരക്ഷണവും ലക്ഷ്യമിട്ടാണ് പാര്‍ട്ടി രൂപീകരിച്ചതെന്ന് കെ കവിത വ്യക്തമാക്കി. 2029ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും അവര്‍ അറിയിച്ചു.
തെലങ്കാനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരിച്ച കെ ചന്ദ്രശേഖര റാവുയുടെ ബിആര്‍എസ് പാര്‍ട്ടി ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്ന വിമര്‍ശനവും കവിത ഉയര്‍ത്തി. പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നുവെന്നും, സംസ്ഥാനത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് പുതിയ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുയുടെ മകളായ കവിത, ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റും സഹോദരനുമായ കെ ടി രാമ റാവുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. കെ ടി ആറിനെ രാഷ്ട്രീയ പിൻഗാമിയായി ഉയര്‍ത്തിക്കാട്ടിയതില്‍ ഉണ്ടായ അതൃപ്തിയും ഈ തീരുമാനത്തിന് കാരണമായി.
ഹൈദരാബാദിലെ വസതിയില്‍ പൂജ നടത്തിയ ശേഷമാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് ഗണ്‍പാര്‍ക്കിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മുനീറാബാദിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ചടങ്ങില്‍ നാടന്‍പാട്ടുകളും നൃത്തങ്ങളും ഉള്‍പ്പെടുത്തി ആഘോഷപരമായി പരിപാടി സംഘടിപ്പിച്ചു. 2009ലെ തെലങ്കാന പ്രക്ഷോഭത്തില്‍ കവിത പങ്കെടുത്ത ദൃശ്യങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
