റായ്പൂര്‍: സീല്‍ ചെയ്ത കവറിന്റെ പവിത്രതപോലും തകര്‍ക്കാതെ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ കോളേജ് പ്രൊഫസറും അഞ്ച് വിദ്യാര്‍ത്ഥികളും അറസ്റ്റിലായി. ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിന് കീഴിലുള്ള ദുര്‍ഗ് ഭാരതി അഗ്രികള്‍ച്ചര്‍ കോളേജിലെ പ്രൊഫസറായ യോഗേഷ് സോങ്കേസരിയ ആണ് ഈ സിനിമാറ്റിക ശൈലിയിലുള്ള തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന സൂത്രധാരന്‍.
കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ റായ്പൂരിലെ ടെലിബന്ധ പോലീസും സൈബര്‍ സെല്ലും അടങ്ങുന്ന നൂറ് അംഗ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി സര്‍വകലാശാലയിലെ ചോദ്യ പേപ്പറുകളുടെ സൂക്ഷിപ്പും ഉത്തരക്കടലാസുകളുടെ ശേഖരണവും കൈകാര്യം ചെയ്തിരുന്ന പ്രൊഫസര്‍, ഓഗസ്റ്റ് 17 നാണ് ബി.എസ്.സി രണ്ടാം വര്‍ഷ എന്‍ഡമോളജി പരീക്ഷയുടെ സീല്‍ ചെയ്ത ചോദ്യപേപ്പര്‍ അടങ്ങിയ കവര്‍ സ്വന്തം വസതിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് കവറിലെ ഔദ്യോഗിക സീലിന് യാതൊരു കേടുപാടുകളും സംഭവിക്കാത്ത വിധം സൂചിയും പോക്കര്‍ ടൂളും ഉപയോഗിച്ച് ചെറിയൊരു ദ്വാരമുണ്ടാക്കുകയായിരുന്നു. ഇതിലൂടെ വെറും 2,500 രൂപ മാത്രം വിലയുള്ള എന്‍ഡോസ്‌കോപ്പി ക്യാമറ ഉള്ളിലേക്ക് കടത്തി, ചോദ്യാവലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്.
ഇങ്ങനെ ചോര്‍ത്തിയെടുത്ത ചോദ്യപേപ്പര്‍ സ്വന്തം കോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് 11,000 രൂപയ്ക്കാണ് ഇയാള്‍ വിറ്റത്. തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥികള്‍ വഴി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചോദ്യപേപ്പര്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഓഗസ്റ്റ് 20-ന് രാവിലെ പരീക്ഷ തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് സംഭവം പുറത്തറിയുകയും ഇതേത്തുടര്‍ന്ന് പരീക്ഷ ഉടനടി റദ്ദാക്കുകയുമായിരുന്നു. റദ്ദാക്കിയ ഈ പരീക്ഷ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ വീണ്ടും നടത്തുമെന്ന് സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവിടുകയും പരീക്ഷകളുടെ സുതാര്യത വിലയിരുത്താന്‍ അഞ്ചംഗ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തു. നിലവില്‍ അറസ്റ്റിലായ ആറ് പേര്‍ക്ക് പുറമേ, കേസില്‍ പങ്കാളികളായ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി ഒളിവിലാണ്. കോളേജ് ഭരണാധികാരികളെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം, ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന പ്രോട്ടോക്കോളുകളില്‍ വന്ന വലിയ സുരക്ഷാവീഴ്ചയെക്കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
