മുംബൈയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തിലെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും മുൻകരുതൽ നടപടിയായി അധികൃതർ അവധി പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർച്ചയായ മഴയെ തുടർന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി റോഡുകൾ വെള്ളത്തിനടിയിലാവുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. ചിലയിടങ്ങളിൽ കെട്ടിടങ്ങളുടെ മതിലുകളും വലിയ പരസ്യബോർഡുകളും തകർന്നുവീണതായി റിപ്പോർട്ടുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്ന് 18 മണിക്കൂറിലേറെ അടച്ചിട്ടിരുന്ന മുംബൈ–പുണെ എക്സ്പ്രസ് വേയിലെ ഗതാഗതം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച രാത്രി 10 മണിയോടെ പുനഃസ്ഥാപിച്ചു. ടണൽ 2ന് സമീപത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഗതാഗതം തടസ്സപ്പെട്ടത്.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടവും ആളപായവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുണെ ജില്ലയിൽ ഉണ്ടായ മഴക്കെടുതികളിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ നാല് പേർ മരിച്ചു. മാവൽ താലൂക്കിലെ പടാൻ ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിക്കുകയും മറ്റൊരാൾ മതിൽ തകർന്നുവീണ് മരിക്കുകയും ചെയ്തു.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായ പുണെയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 500-ലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
