ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചെത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് അസാധാരണമായ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിന് നേരെ ഡല്‍ഹി പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയത്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത സംഭവം ദേശീയതലത്തില്‍ പ്രതിഷേധത്തിന് വഴിവെച്ചു.
സാഹചര്യം കൈവിട്ടുപോകുമെന്ന തിരിച്ചറിവില്‍, ജനപ്രതിനിധികള്‍ക്കെതിരായ ബലപ്രയോഗം ഉടന്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് അനുനയ നീക്കങ്ങളുമായി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും നേരിട്ട് സമരപ്പന്തലിലെത്തി പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി.
മുഖ്യമന്ത്രി വി.ഡി സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, പി.സി വിഷ്ണുനാഥ് തുടങ്ങി പ്രമുഖ നേതാക്കളുടെ വലിയൊരു നിര തന്നെ രാഹുല്‍ ഗാന്ധിക്കൊപ്പം സമരമുഖത്തുണ്ട്. എന്നാല്‍ കേന്ദ്രം മുന്നോട്ടുവെച്ച അനുരഞ്ജന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും തള്ളിയ രാഹുല്‍ ഗാന്ധി, ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു.
ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഡല്‍ഹിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റാപിഡ് ആക്ഷന്‍ ഫോഴ്‌സ് അടക്കമുള്ള കേന്ദ്ര സേനയെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നതോടെ നഗരത്തില്‍ വന്‍ ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. സമരം അവസാനിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍, വരും മണിക്കൂറുകളില്‍ പൊലീസ് വീണ്ടും ശക്തമായ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
