ഡൽഹി: വ്യക്തികളുടെ സ്വകാര്യ സ്വത്ത് സമൂഹത്തിൻ്റെ ഭൗതിക വിഭവമായി കണക്കാക്കാൻ കഴിയില്ലെന്നും അവ പൊതുനന്മയ്കുവേണ്ടി ഭരണകൂടത്തിന് ഏറ്റെടുക്കാനും കഴിയില്ലെന്നു പറയുന്നത് അപകടകരമാണെന്ന് സുപ്രീം കോടതി. ഭരണഘടന സാമൂഹിക പരിവർത്തനം കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് നിരീക്ഷിച്ചു.
സ്വകാര്യ ഉടമസ്ഥതയിലുള്ള വിഭവങ്ങൾ സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാമോയെന്നാണ് കോടതി പരിശോധിക്കുന്നത്. മുംബൈയിലെ പ്രോപ്പര്‍ട്ടി ഓണേഴ്സ് അസോസിയേഷന്‍ (പിഒഎ) അടക്കമുള്ളവർ സമർപ്പിച്ച 16 ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഭരണഘടനയുടെ അനുച്ഛേദം 39(ബി), 31 സി എന്നിവ പ്രകാരം സ്വകാര്യ സ്വത്തുക്കള്‍ സർക്കാരിന് ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
നിർദേശക തത്വങ്ങളുടെ ഭാഗമായ ഭരണഘടനയുടെ അനുച്ഛേദം 39 (ബി) പ്രകാരം സ്വകാര്യ സ്വത്തുക്കൾ സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാമോയെന്ന നിയമപരമായ ചോദ്യമാണ് ബെഞ്ച് പരിഗണിക്കുന്നത്.
സമൂഹത്തിന്റെ ഭൗതിക വിഭവങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് പൊതുവിഭവങ്ങൾ മാത്രമാണെന്നും അവയുടെ ഉത്ഭവം വ്യക്തിയുടെ സ്വകാര്യസ്വത്തില്‍നിന്നല്ലെന്ന് പറയുന്നത് കുറച്ച് തീവ്രമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ഋഷികേശ് റോയ്, ബിവി നാഗരത്‌ന, സുധന്‍ശു ധൂലിയ, ജെബി പര്‍ദിവാല, മനോജ് മിശ്ര, രാജേഷ് ബിന്‍ഡല്‍, സതീശ് ചന്ദ്ര ശര്‍മ, അഗസ്റ്റിന്‍ ജോര്‍ജ് മസി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്