ബെംഗളൂരു: ജോലിസ്ഥലത്തെ പീഡനത്തെ തുടർന്ന് എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓല ഇലക്ട്രിക്കൽസ് മേധാവിക്കും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. 38 കാരനായ എഞ്ചിനീയർ കെ അരവിന്ദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടതാണ് കേസ്.
2022 മുതൽ കോറമംഗലയിലെ ഓല ഇലക്ട്രിക്കൽസിൽ ഹോമോലോഗേഷൻ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. സഹോദരൻ അശ്വിൻ കണ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഹോമോലോഗേഷൻ എഞ്ചിനീയറിംഗ് മേധാവി സുബ്രത് കുമാർ ദാസ്, ഓല ഇലക്ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാൾ, മറ്റ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ അരവിന്ദിനെ ജോലിസ്ഥലത്ത് തുടർച്ചയായി ഉപദ്രവിക്കുകയും ശമ്പളവും കുടിശ്ശികയും തടഞ്ഞുവയ്ക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
അരവിന്ദിന്റെ ആത്മഹത്യാ കുറിപ്പ് പ്രകാരമാണ് പരാതിപ്പെട്ടത്. സെപ്തംബർ 28 ന് ചിക്കലസാന്ദ്രയിലെ തന്റെ അപ്പാർട്ട്മെന്റിൽ ആണ് അരവിന്ദ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് മഹാരാജ അഗ്രസെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരവിന്ദിന്റെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ മാനസിക പീഡനവും ശമ്പളവും അലവൻസുകളും തടഞ്ഞു വെക്കലും ഉൾപ്പെടെ വ്യക്തമാക്കി.
സേവനകാലത്ത്, അരവിന്ദ് തന്റെ ജോലിയെക്കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള പീഡനത്തെക്കുറിച്ചോ പരാതിയോ ക്രമക്കേടോ ഉന്നയിച്ചിട്ടില്ലെന്ന് കമ്പനി വിശദീകരിച്ചു. കമ്പനിയുടെ ഉന്നതരുമായി നേരിട്ട് ബന്ധമുളള ജീവനക്കാരനല്ല എന്നും അവകാശപ്പെട്ടു. മരണം വിവാദമായി രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബർ 30 ന് 17.46 ലക്ഷം രൂപ അരവിന്ദിന്റെ അക്കൗണ്ടിലേക്ക് വന്നത് പരാതി ശരിവെക്കുന്നതായി കുടുംബം ചൂണ്ടികാട്ടി. അനുജൻ പരാതി നൽകിയപ്പോഴാണ് ഉടമയ്ക്കും ഉന്നത മാനേജർമാർക്കും എതിരെ പൊലീസ് കേസ് എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്