ഡൽഹി: ബിജെപി നേതാവ് അനിൽ ആന്റണിയെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി സൂചന. കേന്ദ്ര മന്ത്രിസഭയിലേക്കുള്ള സാധ്യതകളും സജീവമായ സാഹചര്യത്തിൽ, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് അനിൽ ആന്റണിയുടെ പേര് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ രാജ്യസഭാംഗമായ ജോർജ് കുര്യന് പകരം ഒഴിവ് വരുന്ന സീറ്റിലേക്ക് അനിൽ ആന്റണിയെ നാമനിർദേശം ചെയ്യാനുള്ള സാധ്യതയാണ് ബിജെപി പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വവുമായി കേന്ദ്ര നേതൃത്വം ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ബിജെപിയുടെ മുതിർന്ന നേതാവായ പി.കെ. കൃഷ്ണദാസിന് ഗവർണർ പദവി നൽകുന്നതും കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രധാന രാഷ്ട്രീയ പദ്ധതികളിലൊന്നായ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയുടെ ദേശീയ കോർഡിനേറ്ററായാണ് നിലവിൽ അനിൽ ആന്റണി പ്രവർത്തിക്കുന്നത്. ഈ പശ്ചാത്തലത്തിലും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിത്വം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.
കേരള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായും കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതായാണ് വിവരം. ജൂലൈയിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുൻപായി കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അനിൽ ആന്റണിയുടെ പേര് വീണ്ടും ചർച്ചകളിൽ നിറയുന്നത്. എന്നാൽ രാജ്യസഭാ നാമനിർദേശമോ മന്ത്രിസഭാ പ്രവേശനമോ സംബന്ധിച്ച് ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
