ന്യൂഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും അതിനെ അപമാനിക്കുന്നതും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റം ആക്കാനുള്ള പുതിയ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഗൗരവമുള്ള ഈ നിയമനിര്‍മാണം സഭയുടെ മുന്‍പാകെ വച്ചത്. നിലവിലുള്ള 1971-ലെ 'പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഓണര്‍ ആക്ട്' ഭേദഗതി ചെയ്താണ് കേന്ദ്രം പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
ദേശീയ പതാക, ദേശീയ ഗാനം, ഭരണഘടന എന്നിവയെ അപമാനിക്കുന്നവര്‍ക്ക് നിലവില്‍ ലഭിക്കുന്ന 3 വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉള്ള ശിക്ഷാ വ്യവസ്ഥകള്‍ ഇനിമുതല്‍ വന്ദേമാതരത്തിനും ബാധകമാകും. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളവും പ്രതിഷേധവുമാണ് അരങ്ങേറിയത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുക്കളത്തിലിറങ്ങിയ ഘട്ടത്തിലാണ് ബില്‍ അവതരിപ്പിക്കപ്പെട്ടത്.
കേരളത്തില്‍ നിന്നുള്ള ജോണ്‍ ബ്രിട്ടാസും പി. സന്തോഷ് കുമാറും ബില്ല് അവതരണത്തെ ശക്തമായി എതിര്‍ത്തു. പുതിയ നിയമനിര്‍മാണം ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്മാരുടെ അടിസ്ഥാന മൗലികാവകാശങ്ങളുടെ മേലുള്ള ലംഘനമാണെന്നും അവര്‍ സഭയില്‍ ചൂണ്ടിക്കാട്ടി. തര്‍ക്കവും പ്രതിഷേധവും അതിരൂക്ഷമായതോടെ രാജ്യസഭാ നടപടികള്‍ തിങ്കളാഴ്ചവരെ നിര്‍ത്തിവെക്കാന്‍ അധ്യക്ഷന്‍ നിര്‍ബന്ധിതനായി. രാജ്യസഭയും ലോക്സഭയും ഭൂരിപക്ഷത്തോടെ പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ചാല്‍ മാത്രമേ ഈ ഭേദഗതി ഔദ്യോഗികമായി നിയമമായി പ്രാബല്യത്തില്‍ വരികയുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
