കന്യകയുടെ മൗനം വിവാഹ സമ്മതം: അഫ്ഗാനിസ്ഥാനില്‍ വിവാദ കുടുംബ നിയമവുമായി താലിബാന്‍

MAY 17, 2026, 4:40 AM

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി താലിബാന്‍ ഭരണകൂടത്തിന്റെ പുതിയ കുടുംബ നിയമം. പ്രായപൂര്‍ത്തിയായ കന്യകയായ ഒരു പെണ്‍കുട്ടിയുടെ മൗനത്തെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന വിചിത്രമായ വ്യവസ്ഥയോടെയാണ് താലിബാന്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയത്.

'ഭാര്യാഭര്‍തൃ വേര്‍പിരിയലിന്റെ തത്വങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള ഈ നിയമത്തിന് താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സദ അംഗീകാരം നല്‍കി. വിവാഹം, വിവാഹമോചനം, പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം, പുരുഷ രക്ഷാധികാരിയുടെ അധികാരം എന്നിവ സംബന്ധിച്ച കര്‍ശന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്.

പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍:

മൗനം സമ്മതം:
പ്രായപൂര്‍ത്തിയായ ഒരു കന്യകയുടെ നിശബ്ദതയെ വിവാഹ സമ്മതമായി കണക്കാക്കാം. എന്നാല്‍ ഒരു ആണ്‍കുട്ടിയുടെയോ മുമ്പ് വിവാഹിതയായ സ്ത്രീയുടെയോ മൗനത്തിന് ഈ പരിഗണന ലഭിക്കില്ല.

രക്ഷാധികാരികളുടെ അധികാരം: ശൈശവ വിവാഹങ്ങള്‍ നടത്താന്‍ പിതാക്കന്മാര്‍ക്കും മുത്തശ്ശന്മാര്‍ക്കും പൂര്‍ണ്ണ അധികാരം നല്‍കുന്നു.

വിവാഹം റദ്ദാക്കല്‍: പെണ്‍കുട്ടികളുടെ വിവാഹം ആര്‍ത്തവാരംഭത്തിന് ശേഷം ആവശ്യമെങ്കില്‍ റദ്ദാക്കാം. എന്നാല്‍ ഇതിന് താലിബാന്‍ കോടതിയുടെ കര്‍ശനമായ അനുമതി ആവശ്യമാണ്.

വിലക്കുകളുടെ അഭാവം: സ്ത്രീകള്‍ക്കെതിരായ ലൈംഗികമോ മാനസികമോ ആയ അതിക്രമങ്ങളെ ഈ നിയമം നിരോധിക്കുന്നില്ല. കൂടാതെ, ഭാര്യമാരെ ശാരീരികമായി ശിക്ഷിക്കാന്‍ ഭര്‍ത്താക്കന്മാര്‍ക്ക് നിയമം അനുവാദം നല്‍കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗോള ആശങ്കയും മനുഷ്യാവകാശ ലംഘനങ്ങളും


പുതിയ ചട്ടങ്ങള്‍ അഫ്ഗാനിസ്ഥാനിലെ ശൈശവ വിവാഹങ്ങള്‍ക്കും പെണ്‍കുട്ടികളെ വില്‍ക്കുന്നതുപോലുള്ള ക്രൂരമായ ആചാരങ്ങള്‍ക്കും ഔദ്യോഗിക നിയമപ്രാബല്യം നല്‍കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിദാരിദ്ര്യം നേരിടുന്ന അഫ്ഗാനിസ്ഥാനില്‍ കടങ്ങള്‍ തീര്‍ക്കാനും സാമ്പത്തിക സഹായത്തിനുമായി പെണ്‍കുട്ടികളെ 500 മുതല്‍ 3,000 ഡോളര്‍ വരെ വാങ്ങി വിവാഹം കഴിപ്പിച്ചു നല്‍കുന്ന കേസുകള്‍ നിലവിലുണ്ട്. പുതിയ നിയമം ഇത്തരം ചൂഷണങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തല്‍

'ഗേള്‍സ് നോട്ട് ബ്രൈഡ്‌സ്' എന്ന ചാരിറ്റി സംഘടനയുടെ കണക്കുകള്‍ പ്രകാരം അഫ്ഗാനിലെ മൂന്നിലൊന്ന് പെണ്‍കുട്ടികളും 18 വയസിന് മുമ്പ് തന്നെ വിവാഹിതരാകുന്നുണ്ട്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴില്‍, പൊതുജീവിതം എന്നിവയ്ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. താലിബാന്റെ ഈ നയങ്ങളെ ലിംഗവിവേചനം എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ വിശേഷിപ്പിക്കുന്നത്.

പുതിയ കുടുംബ നിയമം കൂടിയായതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പൗരാവകാശങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുകയാണെന്ന ആശങ്ക ലോകമെമ്പാടും ശക്തമാവുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam