പ്രമുഖ തെന്നിന്ത്യൻ സിനിമാ സംവിധായകനാണ് മണിരത്നം. 1983ല്‍ 'പല്ലവി അനുപല്ലവി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് മണിരത്‌നം സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് 1985ല്‍ 'പകല്‍ നിലവ്' എന്ന ചിത്രത്തിലൂടെ തമിഴില്‍ സജീവമായി.
അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 'മൗനരാഗം'. ഇപ്പോഴിതാ 1986ല്‍ പുറത്തിറങ്ങിയ 'മൗനരാഗം' എന്ന സിനിമ തീയറ്ററില്‍ പോയി കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ.
സിറ്റിയില്‍ നിന്നും പുറത്തുള്ള ഒരു തീയറ്ററില്‍ പോയാണ് താൻ സിനിമ കണ്ടതെന്നും, അതോടെ തീയറ്ററില്‍ പോയി തന്റെ സിനിമകള്‍ കാണുന്നത് നിർത്തിയെന്നും അദ്ദേഹം പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മണിരത്നം മനസുതുറന്നത്.
'എന്റെ മൗനരാഗം എന്ന സിനിമ റിലീസായ സമയത്ത് ഒരു സംഭവമുണ്ടായി. അന്ന് സിനിമ റിലീസായതിന് ശേഷം ഞാന്‍ സിറ്റിയില്‍ നിന്നും പുറത്തുള്ള ഒരു തിയേറ്ററില്‍ പോയാണ് ആ പടം കണ്ടത്. അതിനുശേഷം എന്റെ സിനിമകള്‍ ഞാൻ തിയേറ്ററില്‍ പോയി കാണുന്നത് നിര്‍ത്തിയെന്നതാണ് സത്യം. അന്ന് ഞാൻ സിനിമ കാണാനായി തീയറ്ററില്‍ പോയ സമയത്ത് അവിടെ ആദ്യത്തെ പത്ത് റോ കാലിയായിരുന്നു.
സിനിമ റീലിസായി രണ്ടാമത്തെ ദിവസമായിരുന്നു. ശരി, നമുക്ക് ഇങ്ങനെയൊക്കെയേ വിധിച്ചുട്ടുള്ളുവെന്ന് വിചാരിച്ചു. പടം കഴിഞ്ഞ് പുറത്തു വന്നപ്പോള്‍ ഒരാള്‍ ചോദിച്ചു 'എന്താടാ ഈ ചെയ്തിരിക്കുന്നത്, ആ പെണ്ണിന് നാല് അടി കൊടുത്താല്‍ ഈ പ്രശ്‌നമെല്ലാം തീരില്ലേ' എന്ന്.
അന്ന് അയാള്‍ പറഞ്ഞത് ശരിയാണല്ലോ എന്ന് ഞാനും ചിന്തിച്ചു. എന്നാല്‍, അയാള്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷെ ഈയൊരു കാര്യം ഞാൻ സിനിമയില്‍ കൊണ്ടുവരേണ്ടതായിരുന്നു. എന്നിട്ട് വയലന്‍സ് ഒന്നിനുമുള്ള പരിഹാരമല്ലെന്ന് മനസിലാക്കി കൊടുക്കണമായിരുന്നു എന്ന് തോന്നി.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഞാന്‍ ചിന്തിച്ചതേയില്ല. ഒരുപക്ഷെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ അങ്ങനെ പരിഹരിക്കുന്നവരും ഉണ്ടാകാം. അദ്ദേഹം പറഞ്ഞ കാര്യം ഞാൻ സ്വീകരിക്കുന്നുവെന്നല്ല, പക്ഷെ അതിലൂടെയും ചില കാര്യങ്ങള്‍ പഠിക്കാൻ കഴിഞ്ഞു" മണിരത്‌നം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്