ചൈനയുടെ ബഹിരാകാശ നിരീക്ഷണം, സൈബര്‍, ഇലക്ട്രോണിക് യുദ്ധ മുറ എന്നിവ നയിച്ചിരുന്ന സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്സിന്റെ പുനസംഘടനയിലൂടെ ചൈന ആസൂത്രണം ചെയ്യുന്ന പുതിയ യുദ്ധ രീതികള്‍... വിരമിച്ച ഇന്ത്യന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ഹര്‍ഷ കാക്കര്‍ എഴുതുന്നു...
ഷി ജിന്‍പിങ് 2015 ല്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായി രൂപീകരിച്ച സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ് (എസ്എസ്എഫ്) പുനസംഘടിപ്പിച്ചതായി ഏപ്രില്‍ 19-ന് ചൈന പ്രഖ്യാപിച്ചിരുന്നു. ഷി ജിന്‍പിങ്ങിന് ധാരാളം ആരാധകരെ ഉണ്ടാക്കിക്കൊടുക്കുകയും അദ്ദേഹത്തിന് മൂന്നാം വട്ടവും അധികാര കസേര നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത ഘടകമാണ് എസ്എസ്എഫ്.
ചൈനയുടെ ബഹിരാകാശ നിരീക്ഷണം, സൈബര്‍, ഇലക്ട്രോണിക് യുദ്ധ മുറ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വിഭാഗമാണ് സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ്. ഇന്‍ഫര്‍മേഷന്‍ സപ്പോര്‍ട്ട് ഫോഴ്സ്, സൈബര്‍ സ്‌പേസ് ഫോഴ്സ്, എയ്‌റോസ്‌പേസ് ഫോഴ്സ് എന്നിങ്ങനെ മൂന്ന് ശാഖകളായി എസ്എസ്എഫിന്റെ പ്രവര്‍ത്തനത്തെ വിഭജിക്കുകയാണ് പുതിയ നടപടിയില്‍ ചെയ്തത്. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ (സിഎംസി)ക്ക് കീഴിലാണ് മൂന്ന് ശാഖകളും പ്രവര്‍ത്തിക്കുക. ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള സിഎംസിയാണ് ഇവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.
ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ പുനസംഘടിപ്പിച്ച സേനയുടെ റോള്‍ വ്യക്തമാക്കിയിരുന്നു. ദേശീയ സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്തുക, നെറ്റ്വര്‍ക്ക് നുഴഞ്ഞു കയറ്റങ്ങള്‍ ഉടനടി കണ്ടെത്തി പ്രതിരോധിക്കുക, സൈബര്‍ പരമാധികാരവും ഡാറ്റയുടെ സുരക്ഷയും നിലനിര്‍ത്തുക തുടങ്ങിയ ദൗത്യങ്ങള്‍ സൈബര്‍ സ്പേസ് സേന നിര്‍വഹിക്കുമെന്നാണ് വക്താവ് വ്യക്തമാക്കിയത്. ബഹിരാകാശ സേന, ബഹിരാകാശത്ത് സുരക്ഷിതമായി പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള ശേഷി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള മിക്ക ആധുനിക സായുധ സേനകള്‍ക്കും പ്രത്യേക ബഹിരാകാശ കമാന്‍ഡുണ്ട്.
ആധുനിക യുദ്ധത്തില്‍, വിജയം വിവരങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പോരാട്ടം ഈ സിസ്റ്റത്തിനും ഇന്‍ഫര്‍മേഷന്‍ കയ്യാളുന്ന ആളും തമ്മിലാണെന്നും ഷി ജിന്‍പിങ് പ്രസ്താവിച്ചു. ഐഎസ്എഫ് സൈനിക നവീകരണം ത്വരിതപ്പെടുത്തുകയും പുതിയ കാലത്ത് സായുധ സേനയുടെ ദൗത്യം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുമെന്നും ഷി ജിന്‍പിങ് പറഞ്ഞിരുന്നു.
വിവര സാങ്കേതിക വിദ്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് പുറമെ പിഎല്‍എയുടെ ആശയ വിനിമയത്തിന്റെയും നെറ്റ്വര്‍ക്ക് പ്രതിരോധത്തിന്റെയും ചുമതലയും ഐഎസ്എഫിനായിരിക്കും. ഭാവിയില്‍ ഏതെങ്കിലും യുദ്ധമുണ്ടായാല്‍, മറ്റ് എതിരാളികള്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ് വിവരസാങ്കേതിക മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഐഎസ്എഫിന് കഴിയും എന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ ഗ്രേ സോണ്‍ പ്രവര്‍ത്തനങ്ങളില്‍ ചൈനയുടെ ഈ 'ഡിജിറ്റല്‍ യുദ്ധ മുറ' ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്. അരുണാചല്‍ പ്രദേശിന്റെ ഭാഗങ്ങള്‍ കൂടെ കൂടെ പുനര്‍നാമകരണം ചെയ്യുന്നതും ഒന്നിലധികം മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് അവതരിപ്പിക്കുന്നതും ഇതിന് ഉദാഹരണമാണ്
പൊതുജനാഭിപ്രായം, മനശാസ്ത്രപരം, നിയമപരം എന്നിങ്ങനെ മൂന്ന് രീതിയിലായാണ് ചൈന ഇന്ത്യയോട് നിലവില്‍ യുദ്ധം ചെയ്യുന്നത്. ഇനി ഈ യുദ്ധത്തെ നയിക്കുക ഐഎസ്എഫ് ആകും. എസ്എസ്എഫിന്റെ പുനസംഘടനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഒന്ന് നിലവിലെ എസ്എസ്എഫ് ഒരു വിജയമായി കണക്കാകാനാകില്ല എന്നതാണ്. ബഹിരാകാശ, സൈബര്‍, നെറ്റ്വര്‍ക്ക് പ്രതിരോധ സേനകള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ സേനയ്ക്ക് കഴിഞ്ഞില്ല.
രണ്ടാമത്തെ കാരണം ബെയ്ജിങ്ങിനെ നാണം കെടുത്തികൊണ്ട് കഴിഞ്ഞ വര്‍ഷം യുഎസിന് മുകളിലൂടെ പറന്ന ചൈനീസ് നിരീക്ഷണ ബലൂണ്‍ വെടിവച്ചിട്ട സംഭവമാണ്. ഇത് യുഎസും ചൈനയും തമ്മിലുള്ള ഭിന്നത വര്‍ധിക്കാന്‍ കാരണമായിരുന്നു. ചാരവൃത്തിക്കായി ബലൂണ്‍ ഉപയോഗിച്ചതിനെ കുറിച്ച് ഷി അറിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മൂന്നാമത്തേത്, പിഎല്‍എയുടെ വിവിധ ശാഖകളില്‍, പ്രധാനമായും റോക്കറ്റ് ഫോഴ്സിനുള്ളിലെ അഴിമതിയുടെ അടിച്ചമര്‍ത്തലാണ്. ഷിയുടെ നേതൃത്വത്തിലുള്ള സിഎംസി, കമാന്‍ഡിന്റെ ശാഖകള്‍ കുറച്ചുകൊണ്ട് സംഘടനകളുടെ മേല്‍ ശക്തമായ നിയന്ത്രണം കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത് എന്നാണ് സൂചന. നാലാമത്തെ സാധ്യമായ കാരണം തിയേറ്റര്‍ കമാന്‍ഡുകളും അവയെ പിന്തുണയ്ക്കുന്ന ഓര്‍ഗനൈസേഷനുകളും തമ്മിലുള്ള തടസമില്ലാത്ത സഹകരണം സാധ്യമാക്കുന്നതാണ്. ജോയിന്റ് ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് ഫോഴ്സിന്റെ വിജയം സിഎംസിയുടെ കീഴില്‍ നേരിട്ടുള്ള പ്രവര്‍ത്തനം എല്ലാ തിയേറ്ററുകളിലും സഹകരണം വര്‍ധിപ്പിച്ചതിന് ഉദാഹരണമാണ്.
അഞ്ചാമതായി റഷ്യ-ഉക്രെയ്ന്‍, ഇസ്രയേല്‍-ഗാസ-ഇറാന്‍ സംഘര്‍ഷങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളാണ്. വിവര സാങ്കേതിക വിദ്യയുടെ മാനേജ്‌മെന്റും ഇതിന്റെ നിയന്ത്രണവും അത്യന്താപേക്ഷിതമാണ് എന്ന് ചൈന തിരിച്ചറിഞ്ഞതാണ്. ഇത്തരം സാഹചര്യത്തില്‍ സൈബര്‍ സ്പേസും ഇനി അവഗണിക്കാന്‍ കഴിയാത്ത ഡൊമെയ്നുകളാണ്. അവസാനത്തേതും ഏറ്റവും പ്രധാനവുമായ കാരണം പിഎല്‍എയുടെ മേലുള്ള തന്റെ ആധിപത്യം വര്‍ദ്ധിപ്പിക്കുന്നതിന് ഐഎസ്എഫിലൂടെ ഷിക്ക് സാധിക്കും.
ഇന്ത്യയും സ്വന്തം സൈബര്‍ കമാന്‍ഡുകളും സൈബര്‍ സ്‌പേസും സൃഷ്ടിച്ചിട്ടുണ്ട്. ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ 2012-ലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യയുടെ നീക്കം. ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികളുമായി ചര്‍ച്ച ചെയ്താണ് ഈ കമാന്‍ഡുകളുടെ ഏകോപനം നടക്കുന്നത്. തെക്ക്, കിഴക്കന്‍ ചൈനാ കടലിലെ ദ്വീപുകളെ ചൊല്ലി ചൈനയും അയല്‍ രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ പുനക്രമീകരണവും നടന്നിരിക്കുന്നത്.
ഈ മേഖലയിലെ ചൈനയുടെ തീവ്ര നീക്കങ്ങളും റഷ്യയ്ക്കുള്ള പിന്തുണയും യുഎസ്-ചൈന ബന്ധം അസ്ഥിരമായി തുടരാനുള്ള കാരണമാണ്. യുഎസ്, യുകെ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ അടുത്ത കാലത്തായി സൈബര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായി ചൈന ആരോപിച്ചിരുന്നു. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നൂറുകണക്കിന് സൈബര്‍ ആക്രമണങ്ങള്‍ ദിനംപ്രതി ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ തന്ത്രപ്രധാന സൈറ്റുകള്‍ നേരിടുന്നുണ്ട്.
2035-ഓടെ പിഎല്‍എ നവീകരിക്കാനുള്ള ഷി-യുടെ പദ്ധതിയുടെ ഭാഗമായാണ് ചൈനയുടെ പുതിയ പരിഷ്‌കാരങ്ങള്‍. പിഎല്‍എയുടെ അന്തിമ പുനസംഘടന ഇതാണോ അതോ കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുമോ എന്നതും അജ്ഞാതമാണ്. 'കര, കടല്‍, വായു, സൈബര്‍, ബഹിരാകാശ ഡൊമെയ്നുകളുടെ പരമ്പരാഗത അതിര്‍ത്തികള്‍ കൂടുതല്‍ മങ്ങുന്നതായും ഇത് ചൈനയുടെ യുദ്ധ രീതിയില്‍ വന്ന ഒരു മാറ്റമാണെന്നും ഇന്ത്യന്‍ വ്യോമ സേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി അടുത്തിടെ നടന്ന ഒരു സമ്മേളനത്തില്‍ പരാമര്‍ശിച്ചിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1