അറബിക്കടലിൽ ഒരു കപ്പൽ മുങ്ങിയിട്ട് കുറച്ചു ദിവസമേ ആയിരുന്നുള്ളൂ. ഇപ്പോഴിതാ മറ്റൊരു കപ്പൽ കൂടി മുങ്ങിയിരിക്കുന്നു. ദോഷം പറയരുതല്ലോ, ഒന്ന് തെക്ക് ആണെങ്കിൽ മറ്റേത് വടക്കാണ്.
ഒരുപാട് താരതമ്യങ്ങൾ ഉണ്ട്. രണ്ടിലും സ്‌ഫോടക വസ്തുക്കൾ ഉണ്ടായിരുന്നു. രണ്ടും പൊട്ടിത്തെറിച്ച് കത്തിയാണ് മുങ്ങിയത്. രണ്ടും വിഴിഞ്ഞം തുറമുഖത്തിന് പരിചയമുള്ള കപ്പലുകളാണ്.
ഓരോന്നിലും കൃത്യമായി എന്താണ് ഉണ്ടായിരുന്നത് എന്ന് ആർക്കും അറിയില്ല എന്ന് പറയുന്നു. അത് അത്ഭുതമായിരിക്കുന്നു. കാരണം, ഓരോ തുറമുഖത്തും ഏത് കപ്പലും അതിൽ എന്തുണ്ട് എന്ന് തുറമുഖ അതോറിറ്റിയോട് പറയുകയും അതോറിറ്റിക്ക് അത് പരിശോധിച്ച് ബോധ്യപ്പെടാൻ അവസരം നൽകുകയും ചെയ്യണം എന്നാണ് നിയമം. അപ്പോൾ വിഴിഞ്ഞം തുറമുഖം അതോറിറ്റിക്ക് ഈ രണ്ടു കപ്പലുകളിലും എന്താണ് ഉള്ളത് എന്ന് കൃത്യമായി അറിവുണ്ടാവണമല്ലോ.
അറിവില്ല എന്ന് പറയുന്നത് ഒന്നുകിൽ കൃത്യവിലോപത്തിന് തെളിവാണ്, അല്ലെങ്കിൽ ആർക്കോ വേണ്ടി എന്തോ മറച്ചുവയ്ക്കാൻ കൂട്ടുനിൽക്കുകയാണ്.
ഇതിൽ ശരി ഈ രണ്ടാമത്തേത് ആയിരിക്കാനാണ് ന്യായം. അനേക ലക്ഷം മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുകയും അറബിക്കടലിൽ ആകെ മാലിന്യം കലർത്തുകയും ചെയ്ത കപ്പലിനോട് മയമായി പെരുമാറിയാൽ മതി എന്നാണ് അധികൃതരുടെ നിലപാട്. അതായത് എന്തോ എവിടെയോ ചീഞ്ഞ മാറുന്നു എന്ന് നിശ്ചയം!
ഇരുമ്പുകൊണ്ടേ കപ്പലുണ്ടാക്കാനാവൂ. കടലിലാണെങ്കിൽ എവിടെയും ഉപ്പുവെള്ളവും. അതിനാൽ ഏത് കപ്പലിന്റെ ഏത് പാളിയും രണ്ടു പതിറ്റാണ്ടോളം ആകുമ്പോൾ തുരുമ്പിച്ചു പോകും. തുരുമ്പെടുത്തത് മാറ്റാൻ ഒരു പുതിയ കപ്പൽ ഉണ്ടാക്കുന്നത്ര തന്നെ ചെലവ് വരും. അപ്പോൾ, കപ്പൽക്കമ്പനി കാണുന്ന വിദ്യ ഈ വയ്യാവേലി എവിടെയെങ്കിലും കൊണ്ടുപോയി മുക്കുകയാണ്. അതും വെറുതെ മുക്കിയാൽ പോരാ. കാര്യമായ ഇൻഷുറൻസ് തുക കിട്ടണം. അത് കിട്ടണമെങ്കിൽ കപ്പൽ മുക്കിയതാണ് എന്ന് തെളിയരുത്. അങ്ങനെ ആരും പറയുകയോ അതിന്റെ പേരിൽ കേസ് ഉണ്ടാവുകയോ പാടില്ല.
അതുകൊണ്ടാണോ ഇപ്പോൾ കേരളത്തിലെ സർക്കാർ കപ്പൽക്കമ്പനിക്കെതിരെ പെട്ടെന്ന് കേസെടുക്കേണ്ടതില്ല എന്ന് പറയുന്നത്? ഇതിന്റെ തമാശ അറിയണമെങ്കിൽ കഴിഞ്ഞ അര നൂറ്റാണ്ട് കാലം ലോകത്തെ കപ്പൽ ഡോക്കുകളിൽ ആകെ എത്ര കപ്പൽ പൊളിക്കാൻ എത്തി എന്നും എത്ര കപ്പലാണ് കടലിൽ വെച്ച് മുങ്ങിപ്പോയത് എന്നുമുള്ള കണക്ക് പരിശോധിച്ചാൽ മതി.
പൊളിച്ചത് വളരെ തുച്ഛം, മുങ്ങിയത് (അഥവാ മുക്കിയത്) അതിന്റെ എത്രയോ ഇരട്ടി! അതായത്, മുക്കുന്നതാണ് കപ്പൽക്കമ്പനിക്ക് ലാഭവും നാട്ടുനടപ്പും. നഷ്ടമൊക്കെ ആർ സഹിക്കണം? ഇൻഷുറൻസ് കമ്പനികളിലെ ഓഹരിക്കാരും നികുതി ചുരത്തുന്ന നാട്ടുകാരും!
കപ്പൽ മുങ്ങിപ്പോകും എന്ന കാര്യം അതിലെ മിക്കവാറും ജോലിക്കാർക്കു പോലും മുൻകൂർ അറിവ് ഉണ്ടാവില്ല. അക്കാര്യം അറിയാവുന്നവർ നേരത്തെ തടിയൂരും. പണ്ടേ പറയാറുണ്ടല്ലോ, തുരപ്പനെലികൾ ഇറങ്ങി ഓടുന്നത് നോക്കിയാൽ ആ കപ്പൽ ആ യാത്രയിൽ മുങ്ങുമെന്ന് അറിയാം!
മത്സ്യത്തൊഴിലാളികൾക്ക് അല്ലെങ്കിലേ ദുരിതകാലമാണ് മിഥുനം-കർക്കടകം.
ഇതിപ്പോൾ കൂനിന്മേൽ കുരു. കച്ചവടക്കടലിലെ യഥാർത്ഥ പോക്കു വരവുകളെപ്പറ്റി കരയിൽ നിന്ന് നോക്കുന്ന പാവം നമുക്ക് എന്തറിയാൻ!
എല്ലാം അറിയുന്നവർ പണ്ടേ പറഞ്ഞ ഒരു കാര്യം ഏതായാലും അച്ചട്ടം: കള്ളൻ കപ്പലിൽ തന്നെ!
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1