ബൊഗോട്ട: കൊളംബിയയില്‍ ഞായറാഴ്ച (മെയ് 31) പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അയല്‍ രാജ്യമായ ഇക്വഡോര്‍ ശ്രമിക്കുന്നതായി കൊളംബിയന്‍ വിദേശകാര്യ മന്ത്രാലയം. കൊളംബിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇക്വഡോര്‍ ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന താരിഫ് പിന്‍വലിക്കുമെന്ന ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവയുടെ പ്രഖ്യാപനമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണമായത്.
കൊളംബിയയിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു നൊബോവയുടെ ഈ പ്രഖ്യാപനം. ഇത് നിലവിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലെ മനപൂര്‍വ്വമായ ഇടപെടല്‍ ആണെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ ശനിയാഴ്ച വ്യക്തമാക്കി.
വെള്ളിയാഴ്ച കൊളംബിയന്‍ വലതുപക്ഷ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ അബെലാര്‍ഡോ ഡി ലാ എസ്പ്രിയേലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജൂണ്‍ ഒന്ന് മുതല്‍ കൊളംബിയന്‍ ഇറക്കുമതികള്‍ക്കുമേലുള്ള 'സുരക്ഷാ നികുതി' ഇല്ലാതാക്കുമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവ പ്രഖ്യാപിച്ചത്. ലഹരി ഭീകരതയ്ക്കെതിരെ സംയുക്തമായി പോരാടാന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ആന്‍ഡിയന്‍ കമ്മ്യൂണിറ്റി ഓഫ് നേഷന്‍സ് എന്ന പ്രാദേശിക വ്യാപാര കൂട്ടായ്മയുടെ കര്‍ശനമായ ഉത്തരവിനെ തുടര്‍ന്നാണ് ഇക്വഡോറിന് ഈ താരിഫ് റദ്ദാക്കേണ്ടി വന്നതെന്നും, അതിനെ ഇക്വഡോര്‍ ഭരണാധികാരിയുടെ സൗഹാര്‍ദ്ദപരമായ പ്രവൃത്തിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കൊളംബിയന്‍ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു. നൊബോവയുടെ പരാമര്‍ശങ്ങള്‍ ഒരു വിദേശ നേതാവിന്റെ നഗ്‌നമായ കടന്നുകയറ്റമാണെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്ന അന്താരാഷ്ട്ര തത്വത്തിന്റെ ലംഘനമാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
നടപ്പ് വര്‍ഷം ജനുവരിയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമായത്. അതിര്‍ത്തിയിലെ മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ കൊളംബിയയിലെ നിലവിലെ ഗുസ്താവോ പെട്രോ ഭരണകൂടം പരാജയമാണെന്ന് ആരോപിച്ചാണ് ഇക്വഡോര്‍ കൊളംബിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്താന്‍ തുടങ്ങിയത്. ജനുവരിയില്‍ 30% ആയി ആരംഭിച്ച ഈ സുരക്ഷാ നികുതി ഏപ്രില്‍ മാസത്തോടെ 100% ആയി ഇക്വഡോര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയായി കൊളംബിയ ഇക്വഡോറിലേക്കുള്ള ഊര്‍ജ്ജ (വൈദ്യുതി) വില്‍പ്പന നിരോധിക്കുകയും ചില ഇക്വഡോര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 75% വരെ നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ അംബാസഡര്‍മാരെ ചര്‍ച്ചകള്‍ക്കായി തിരിച്ചുവിളിക്കുന്ന സാഹചര്യം വരെയുണ്ടായി. പരസ്പരമുള്ള ഈ നികുതി യുദ്ധം സ്വതന്ത്ര വ്യാപാരത്തെ തകര്‍ക്കുന്നതാണെന്ന് കണ്ടെത്തിയ ആന്‍ഡിയന്‍ കമ്മ്യൂണിറ്റി ഓഫ് നേഷന്‍സ്, ഈ മാസം ആദ്യം ഇരുരാജ്യങ്ങളോടും നിയന്ത്രണങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
നിലവിലെ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കൊളംബിയ പുതിയ ഭരണാധികാരിയെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുന്നത്. ഡിഫന്‍ഡേഴ്സ് ഓഫ് ദി ഹോംലാന്‍ഡ് എന്ന പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കടുത്ത വലതുപക്ഷ സ്ഥാനാര്‍ത്ഥിയായ അബെലാര്‍ഡോ ഡി ലാ എസ്പ്രിയേലാണ് വോട്ടെടുപ്പ് സര്‍വേകളില്‍ മുന്നില്‍ നില്‍ക്കുന്ന പ്രമുഖരില്‍ ഒരാള്‍. ഇദ്ദേഹവുമായാണ് ഇക്വഡോര്‍ പ്രസിഡന്റ് ചര്‍ച്ച നടത്തിയത്. അതേസമയം ഇവാന്‍ സെപെഡയാണ് നിലവിലെ ഭരണകക്ഷിയായ ഹിസ്റ്റോറിക് പാക്റ്റിന്റെ സ്ഥാനാര്‍ത്ഥി. ഇടതുപക്ഷ നേതാവായ ഇദ്ദേഹം വിജയിച്ചാല്‍ നികുതി ഒഴിവാക്കുന്ന തീരുമാനം തുടരുമോ എന്ന് ഇക്വഡോര്‍ വ്യക്തമാക്കിയിട്ടില്ല.
കൊളംബിയയില്‍ ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരാനിരിക്കെ, അതിര്‍ത്തി സുരക്ഷയും സാമ്പത്തിക ബന്ധങ്ങളും വരും ദിവസങ്ങളില്‍ എങ്ങനെ മാറുമെന്നത് ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
