ടോക്കിയോ: ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടം. പ്രാദേശിക സമയം വൈകീട്ട് 4:27 ഓടെയുണ്ടായ ഭൂകമ്പത്തില്‍ അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങളും റോഡുകളും പാലങ്ങളും തകരുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. തീരദേശ നഗരമായ ഉതോയില്‍ നിന്ന് ഏകദേശം മൂന്ന് മൈല്‍ കിഴക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
യു.എസ് ഭൗമശാസ്ത്ര സര്‍വേ ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 6.8 ആയി രേഖപ്പെടുത്തിയപ്പോള്‍ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി ഇത് 7.1 ആണെന്ന് സ്ഥിരീകരിച്ചു. ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ ആദ്യം സുനാമി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ തുടര്‍ച്ചലനങ്ങള്‍ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു ആശുപത്രിയില്‍ മാത്രം അമ്പതിലധികം ആളുകള്‍ പരിക്കുകളോടെ ചികിത്സ തേടിയതായി പൊതുപ്രക്ഷേപകരായ എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു. കാഷിമാ ടൗണിലെ ഇയോണ്‍ ഷോപ്പിങ് മാളില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം തകരുകയും നിരവധിയാളുകള്‍ ഉള്ളില്‍ കുടുങ്ങുകയും ചെയ്തിട്ടുണ്ട്. തകര്‍ന്ന മാളിന്റെ പരിസരത്ത് വന്‍ പുകപടലങ്ങള്‍ ഉയര്‍ന്നതായും ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു.
നിരവധി പ്രദേശങ്ങളില്‍ തീപിടിത്തവും വൈദ്യുതി തടസ്സവും ഗതാഗത തടസ്സവും ഉണ്ടായതായി ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചി അറിയിച്ചു. ദുരന്തബാധിത മേഖലയിലെ 46,000-ത്തിലധികം വീടുകളില്‍ നിലവില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണെന്ന് ക്യുഷു ഇലക്ട്രിക് പവര്‍ കമ്പനി വ്യക്തമാക്കി. സുരക്ഷ മുന്‍നിര്‍ത്തി മേഖലയിലെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഭൂകമ്പ സാധ്യത വളരെ കൂടുതലുള്ള ശാന്തസമുദ്രത്തിലെ റിങ് ഓഫ് ഫയര്‍ മേഖലയിലാണ് ജപ്പാന്‍ സ്ഥിതി ചെയ്യുന്നത്. ടെക്‌റ്റോണിക് പ്ലേറ്റുകള്‍ തമ്മില്‍ കൂട്ടീയടിക്കുന്ന പ്രഭാവം കാരണം ലോകത്ത് ഏറ്റവും കൂടുതല്‍ ചലനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്ന പ്രദേശങ്ങളിലൊന്നാണിത്. മുന്‍പ് 2016 ഏപ്രിലില്‍ ഇതേ കുമാമോട്ടോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലന പരമ്പരയില്‍ ഇരുനൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
