എഐ ചരിത്രത്തിലെ ആദ്യ 'കയറ്റുമതി നിരോധനം'; ട്രംപ് ഭരണകൂടവുമായി അനുരഞ്ജനത്തിനൊരുങ്ങി ആന്ത്രോപിക്

JUNE 15, 2026, 7:51 PM

വാഷിംഗ്ടണ്‍: സുരക്ഷാ തകരാറുകള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ അത്യാധുനിക എഐ മോഡലായ ഫേബിള്‍ 5 യു.എസ് സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ, ട്രംപ് ഭരണകൂടവുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏര്‍പ്പെടുത്തിയ കടുത്ത കയറ്റുമതി നിയന്ത്രണങ്ങളെ തുടര്‍ന്ന് ആന്ത്രോപിക്കിന് തങ്ങളുടെ പുതിയ മോഡല്‍ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ചയാണ് കമ്പനിയുടെ ഉന്നത സാങ്കേതിക വിദഗ്ദ്ധര്‍ വൈറ്റ് ഹൗസ്, കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുമായി നേരിട്ടുള്ള ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയത്.

ഫെഡറല്‍ ഗവണ്‍മെന്റിന്റെ നടപടിയില്‍ പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഒരു മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എങ്കിലും പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടുന്നത് ആന്ത്രോപിക് നല്‍കുന്ന സുരക്ഷാ ഉറപ്പുകളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ഐപിഒ ലക്ഷ്യമിടുന്ന ആന്ത്രോപിക്കിന് ഈ നിരോധനം വലിയ തിരിച്ചടിയാണ്. വാരാന്ത്യത്തില്‍ ആന്ത്രോപിക് കോ-ഫൗണ്ടര്‍ ടോം ബ്രൗണ്‍, കൊമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക്, നാഷണല്‍ സൈബര്‍ ഡയറക്ടര്‍ സീന്‍ കെയര്‍ക്രോസ് എന്നിവര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട ഫോണ്‍ കോളുകള്‍ക്ക് ശേഷമാണ് തിങ്കളാഴ്ച നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് കമ്പനി മുതിര്‍ന്ന ഉദ്യോഗസ്ഥരെ വാഷിംഗ്ടണിലേക്ക് അയച്ചത്.

ആമസോണിന്റെ കണ്ടെത്തലും നിരോധനവും

ആന്ത്രോപിക്കിന്റെ പ്രധാന നിക്ഷേപകരായ ആമസോണ്‍ തന്നെയാണ് ഫേബിള്‍ 5 മോഡലിലെ സുരക്ഷാ പാളിച്ചകള്‍ വൈറ്റ് ഹൗസിന്റെയും നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയത്. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ആന്ത്രോപിക് ഒരുക്കിയ സുരക്ഷാ വേലികള്‍ മറികടക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നായിരുന്നു ആമസോണ്‍ ഗവേഷകരുടെ കണ്ടെത്തല്‍. വിദേശ പൗരന്മാര്‍ക്ക് ഈ മോഡല്‍ ലഭ്യമാക്കുന്നത് യു.എസിന്റെ ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്.

വിദേശ ഉപയോക്താക്കളെയും തങ്ങളുടെ സ്വന്തം വിദേശ ജീവനക്കാരെയും വിലക്കണമെന്ന ഓര്‍ഡര്‍ പാലിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടായതിനാലാണ് ആന്ത്രോപിക് ഈ മോഡല്‍ ആഗോളതലത്തില്‍ താല്‍കാലികമായി ഓഫ്‌ലൈന്‍ ആക്കിയത്. എന്നാല്‍ തങ്ങളുടെ എഐ മോഡലിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാണെന്നും ആമസോണ്‍ കണ്ടെത്തിയ തകരാറുകള്‍ വളരെ ലളിതമാണെന്നുമാണ് ആന്ത്രോപിക്കിന്റെ വാദം. ഓപ്പണ്‍ എഐയുടെ ജിപിടി-5.5 ഉള്‍പ്പെടെയുള്ള മറ്റ് മോഡലുകളിലും ഇത്തരം കാര്യങ്ങള്‍ സാധ്യമാണെന്നും സൈബര്‍ പ്രതിരോധ രംഗത്തുള്ളവര്‍ക്ക് ഇത് ആവശ്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ നടപടിക്കെതിരെ സാങ്കേതിക രംഗത്തെ എണ്‍പതോളം വിദഗ്ദ്ധരും സി.ഇ.ഒമാരും ട്രംപ് ഭരണകൂടത്തിന് തുറന്ന കത്തെഴുതിയിട്ടുണ്ട്. ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ എഐ രംഗത്തെ അമേരിക്കയുടെ ആഗോള മേധാവിത്വത്തെ തകര്‍ക്കുമെന്നും ചൈന പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വരും ദിവസങ്ങളില്‍ നടക്കുന്ന സാങ്കേതിക ചര്‍ച്ചകളിലൂടെ മാത്രമേ ഈ വിഷയത്തില്‍ അനുകൂലമായൊരു തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam