ട്രംപിന്റെ പോസ്റ്റുകള്‍ക്ക് വില ഒരു കോടിക്ക് മുകളില്‍: വിപണി നിയന്ത്രിക്കാന്‍ ട്രംപ് മീഡിയയുടെ കോടികളുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍

JULY 18, 2026, 8:05 PM

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴി പുറത്തുവിടുന്ന പോസ്റ്റുകള്‍ സാധാരണ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ മുന്‍പ് ലഭ്യമാക്കുന്നതിനായി വാള്‍സ്ട്രീറ്റ് വ്യാപാരികളില്‍ നിന്നും വന്‍കിട നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നും പ്രതിമാസം 1,00,000 ഡോളര്‍ (ഏകദേശം 83 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വരെ ഫീസ് ഈടാക്കാന്‍ ട്രംപ് മീഡിയ ഗ്രൂപ്പ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് (TMTG) തങ്ങളുടെ പുതിയ ഡാറ്റാ ഫീഡ് സേവനമായ ട്രൂത്ത് എപിഐ (Truth API) വഴിയാണ് ഈ സൗകര്യം ഒരുക്കാന്‍ പദ്ധതിയിടുന്നത്. മൂന്ന് വര്‍ഷത്തെ പ്ലാന്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രതിമാസം 60,000 ഡോളര്‍ എന്ന നിരക്കില്‍ വലിയ ഇളവ് നല്‍കാനും കമ്പനി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഈ രംഗവുമായി ബന്ധപ്പെട്ട വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ ഏറ്റവും സ്വാധീനമുള്ള 10 അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ ബാങ്കുകള്‍ക്കും ട്രേഡിംഗ് സ്ഥാപനങ്ങള്‍ക്കും അതിവേഗത്തില്‍ ലഭ്യമാക്കുന്ന ലൈസന്‍സുള്ള പെയ്ഡ് ഡാറ്റാ ഫീഡ് സംവിധാനമാണ് കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന്റെ ഔദ്യോഗിക വില വിവരങ്ങള്‍ കമ്പനി ഇതുവരെ പരസ്യമായി പുറത്തുവിട്ടിട്ടില്ല. ഡാറ്റാ ലൈസന്‍സിങ് രംഗത്തേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവെപ്പാണ് ഇത്. പരസ്യ വരുമാനത്തിന് പുറമെ കമ്പനിക്ക് പുതിയൊരു വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഓഗസ്റ്റ് ഒന്ന് മുതല്‍ ഈ സേവനം ഔദ്യോഗികമായി ആരംഭിക്കാനിരിക്കെ, നിരവധി സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ഈ സബ്സ്‌ക്രിപ്ഷന്‍ സ്വന്തമാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രസിഡന്റ് പദവിയിലിരിക്കുന്ന ട്രംപിന്റെ നയപ്രഖ്യാപനങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആഗോള സാമ്പത്തിക വിപണിയെ വന്‍തോതില്‍ സ്വാധീനിക്കാറുണ്ട്. ഉദാഹരണത്തിന്, മുന്‍പ് പുതിയ നികുതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന ട്രംപിന്റെ ഒരു പോസ്റ്റിന് പിന്നാലെ വാള്‍സ്ട്രീറ്റിലെ പ്രധാന സൂചികകള്‍ കുതിച്ചുയര്‍ന്നിരുന്നു. ഹൈ-ഫ്രീക്വന്‍സി ട്രേഡിങ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഏതാനും മില്ലിസെക്കന്‍ഡുകളുടെ വേഗതാ വ്യത്യാസം പോലും ദശലക്ഷക്കണക്കിന് ഡോളറിന്റെ ലാഭമുണ്ടാക്കാന്‍ സഹായിക്കുമെന്നതിനാലാണ് ഈ പുതിയ ഡാറ്റാ ഫീഡിനായി വലിയ തുക ഈടാക്കാന്‍ കമ്പനി ഒരുങ്ങുന്നത്.

ട്രംപിന് പുറമെ അദ്ദേഹത്തിന്റെ മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവരുടെ അക്കൗണ്ടുകളും ഈ അതിവേഗ ഫീഡില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പ്രസിഡന്റിന്റെ പോസ്റ്റുകള്‍ പണം വാങ്ങി വ്യാപാരികള്‍ക്ക് മുന്‍കൂട്ടി നല്‍കാനുള്ള ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

പ്രസിഡന്റ് പദവി ഉപയോഗിച്ച് ട്രംപ് കുടുംബം സ്വന്തം ബിസിനസ്സ് കൊഴുപ്പിക്കുകയാണെന്നും വാള്‍സ്ട്രീറ്റ് വ്യാപാരികളെ കൂടുതല്‍ പണക്കാരാക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും സെനറ്റ് ഫിനാന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റ് അംഗമായ റോണ്‍ വൈഡന്‍ കുറ്റപ്പെടുത്തി. ഈ നീക്കം ധാര്‍മ്മികമായി പൂര്‍ണ്ണമായും തെറ്റാണെന്ന് വാച്ച്‌ഡോഗ് ഗ്രൂപ്പായ സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്സ് ഇന്‍ വാഷിംഗ്ടണ്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഷെര്‍മാന്‍ വ്യക്തമാക്കി. നിയമപരമായി ഇതിനെ തടയാന്‍ നിലവിലെ ചട്ടങ്ങള്‍ കൊണ്ട് സാധിക്കില്ലെങ്കിലും, ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ഇത്തരമൊരു സാമ്പത്തിക ഇടപാടിന് മുതിരുമെന്ന് നിയമനിര്‍മ്മാതാക്കള്‍ പോലും മുന്‍കൂട്ടി കണ്ടിട്ടുണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ട്രംപ് മീഡിയയുടെ ഓഹരികളില്‍ ഈ വര്‍ഷം വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam