യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയങ്ങൾക്ക് പിന്നാലെ വിസ, ഗ്രീൻ കാർഡ് അപേക്ഷകളിൽ കടുത്ത നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്). ഇനി മുതൽ ഇമിഗ്രേഷൻ അപേക്ഷകൾ സമർപ്പിക്കുമ്പോൾ എന്തെങ്കിലും ചെറിയ രേഖകൾ വിട്ടുപോവുകയോ അപൂർണ്ണമാവുകയോ ചെയ്താൽ യാതൊരു മുന്നറിയിപ്പുമില്ലാതെ അപേക്ഷകൾ നേരിട്ട് നിരസിക്കാൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരം നൽകി. അപേക്ഷയിലെ ചെറിയ തെറ്റുകൾ പോലും വിസയും ഗ്രീൻ കാർഡും എന്നെന്നേക്കുമായി നഷ്ടപ്പെടാൻ കാരണമാകുന്ന രീതിയിലാണ് പുതിയ ഉത്തരവ്.
നേരത്തെ അപേക്ഷയിൽ രേഖകൾ കുറവാണെങ്കിൽ അത് പൂരിപ്പിച്ച് നൽകാൻ 'റിക്വസ്റ്റ് ഫോർ എവിഡൻസ്' (ആർഎഫ്ഇ) അല്ലെങ്കിൽ 'നോട്ടീസ് ഓഫ് ഇന്റന്റ് ടു ഡിനൈ' (എൻഒഐഡി) എന്നിവ വഴി അപേക്ഷകർക്ക് അവസരം നൽകുമായിരുന്നു. എന്നാൽ പുതിയ ഇമിഗ്രേഷൻ നയം അനുസരിച്ച് ഇത്തരത്തിൽ രേഖകൾ സമർപ്പിക്കാൻ രണ്ടാമതൊരു അവസരം നൽകേണ്ടതില്ലെന്ന് യുഎസ്സിഐഎസ് വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷ ലഭിക്കുന്ന സമയത്ത് തന്നെ ആവശ്യമായ നിർബന്ധിത തെളിവുകളോ പൂർണ്ണ വിവരങ്ങളോ ഇല്ലെങ്കിൽ ഓഫീസർക്ക് അപേക്ഷ തള്ളിക്കളയാൻ സാധിക്കും.
എച്ച്-1ബി വിസ നീട്ടൽ, വിസ സ്റ്റാറ്റസ് മാറ്റം വരുത്തൽ, തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾ, വർക്ക് പെർമിറ്റുകൾ, പൗരത്വത്തിനുള്ള അപേക്ഷകൾ എന്നിവയ്ക്ക് ഈ പുതിയ ഭേദഗതി ഒരുപോലെ ബാധകമാണ്. അമേരിക്കൻ ടെക് കമ്പനികളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും കുടുംബങ്ങളെയും ഈ പുതിയ തീരുമാനം വൻതോതിൽ ബാധിക്കും. ചെറിയ പിഴവുകൾ തിരുത്താൻ പോലും സമയം ലഭിക്കാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്.
വിസ അപേക്ഷകൾ അപൂർണ്ണമായി സമർപ്പിച്ച ശേഷം ആർഎഫ്ഇ കാത്തിരിക്കുന്ന പ്രവണത തടയാനാണ് ഈ കടുത്ത നടപടിയെന്നാണ് യുഎസ് അധികൃതരുടെ വാദം. നിർമ്മിത ബുദ്ധി (എഐ) സംവിധാനങ്ങൾ കൂടി ഉപയോഗിച്ചാണ് നിലവിൽ യുഎസ്സിഐഎസ് ഇത്തരം അപേക്ഷകൾ പരിശോധിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ തന്നെ ആവശ്യമായ എല്ലാ തെളിവുകളും കൃത്യമായി ഹാജരാക്കേണ്ട ഉത്തരവാദിത്തം അപേക്ഷകനാണെന്ന് ഏജൻസി ഓർമ്മിപ്പിച്ചു.
ട്രംപ് ഭരണകൂടം തങ്ങളുടെ ഇമിഗ്രേഷൻ ചട്ടങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. യുഎസ് പൗരത്വവും തൊഴിൽ അവസരങ്ങളും തദ്ദേശീയർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കടുംവെട്ട്. ഇന്ത്യൻ ഐടി ജീവനക്കാരും ഉന്നത പഠനത്തിനായി അമേരിക്കയിൽ എത്തുന്ന വിദ്യാർത്ഥികളും പുതിയ നിയന്ത്രണങ്ങൾ കാരണം വലിയ ആശങ്കയിലാണ്.
ആർഎഫ്ഇ പ്രതികരണങ്ങൾക്ക് നൽകിയിരുന്ന പരമാവധി 12 ആഴ്ച സമയം വെട്ടിച്ചുരുക്കാനും ഓഫീസർമാർക്ക് അധികാരം നൽകിയിട്ടുണ്ട്. ചില പ്രത്യേക അപേക്ഷകളിൽ ഇനിമുതൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകേണ്ടി വരും. സമയം വൈകുകയോ രേഖകൾ അപൂർണ്ണമാവുകയോ ചെയ്താൽ അപേക്ഷകൾ അടിയന്തരമായി തള്ളപ്പെടും.
വളരെ സങ്കീർണ്ണമായ ബിസിനസ് രേഖകളും നിയമവശങ്ങളും പരിശോധിക്കുമ്പോൾ ഉദ്യോഗസ്ഥർക്കും തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നു. രണ്ടാമതൊരു അവസരം നൽകാതെ അപേക്ഷ തള്ളുന്നത് അനീതിയാണെന്നും അവർ വ്യക്തമാക്കുന്നു. ഇതിനെതിരെ കൂടുതൽ നിയമപോരാട്ടങ്ങൾക്ക് സാധ്യതയുണ്ട്.
അമേരിക്കൻ വിസക്കോ ഗ്രീൻ കാർഡിനോ അപേക്ഷിക്കുന്നവർ മുൻപത്തേക്കാൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. പരിചയസമ്പന്നരായ ഇമിഗ്രേഷൻ അഭിഭാഷകരുടെ സഹായത്തോടെ പൂർണ്ണമായ രേഖകൾ സമർപ്പിക്കാൻ ശ്രദ്ധിക്കണം. ചെറിയൊരു തെറ്റ് പോലും വർഷങ്ങളുടെ കാത്തിരിപ്പും പ്രതീക്ഷകളും തകിടം മറിക്കും.
English Summary: Under US President Donald Trump America First policy, USCIS has expanded its immigration crackdown by empowering officers to reject incomplete visa and Green Card applications immediately. Applicants who miss submitting initial required documents will no longer automatically receive a Request for Evidence, leaving a zero margin for error for international applicants, including Indian professionals.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, Donald Trump, US Visa Policy, USCIS Green Card, H1B Visa India
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
