വാഷിംഗ്ടണ്‍: തന്റെ നിലവിലെ മെഡിക്കല്‍ രേഖകള്‍ പുറത്തുവിടുമോ എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളോട് മുഖംതിരിച്ച് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് സംശയങ്ങള്‍ കമല ഹാരിസ് ഉന്നയിക്കുമ്പോഴും ആരോഗ്യ രേഖകള്‍ പുറത്തുവിടാന്‍ ട്രംപ് വീണ്ടും വിസമ്മതിച്ചു.
78 കാരനായ റിപ്പബ്ലിക്കന്‍ നോമിനി, തന്റെ ആരോഗ്യ രേഖകള്‍ പുറത്തുവിടുമോ എന്ന് ചോദിച്ചപ്പോള്‍, തന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള മതിയായ വിവരങ്ങള്‍ ഇതിനകം പങ്കിട്ടിട്ടുണ്ടെന്നായിരുന്നു പ്രതികരിച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ താന്‍ അഞ്ച് തവണ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ നടത്തി. നിങ്ങള്‍ക്ക് അവയെല്ലാം ലഭിച്ചിട്ടുമുണ്ട്. വെള്ളിയാഴ്ച മിഷിഗണിലെ ഡെട്രോയിറ്റില്‍ ഇറങ്ങിയ ശേഷം എയര്‍പോര്‍ട്ടില്‍ ഒരു റിപ്പോര്‍ട്ടറോട് ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ വൈസ് പ്രസിഡന്റ് ഹാരിസിനെതിരെ പ്രചാരണം നടത്തുന്ന തിരക്കിലാണ് താന്‍ ഇപ്പോള്‍. അതുകൊണ്ട് ഇപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ അധികം ശ്രദ്ധ കൊടുക്കുന്നില്ല. തന്റെ ആരോഗ്യ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. വ്യക്തമായി പറഞ്ഞാല്‍ ഇപ്പോള്‍ താന്‍ വളരെ ശക്തമായൊരു പോരാട്ടത്തിന്റെ നടുവിലാണ്. താന്‍ രണ്ട് തവണ കോഗ്‌നിറ്റീവ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ മികച്ചരീതിയിലുള്ള ഫലമാണ് കാണിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതുപോലെ തന്റെ എതിരാളി കമലാ ഹാരിസ് ഒരു കോഗ്‌നിറ്റീവ് ടെസ്റ്റ് ചെയ്യുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മെഡിക്കല്‍ രേഖകള്‍ വളരെ അഭിമാനത്തോടെ പുറത്തുവിടുമെന്ന് ട്രംപ് ഓഗസ്റ്റില്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ പ്രചാരണവേളകളില്‍ അങ്ങനെയൊരു നീക്കം ഉണ്ടായില്ല.
ഞായറാഴ്ച 60 വയസ്സ് തികയുന്ന ഹാരിസ്, ഒക്ടോബര്‍ 12-ന് ഡോക്ടറുടെ വിശദമായ ആരോഗ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതേ ദിവസം തന്നെ, റിപ്പബ്ലിക്കന്‍ നോമിനി ഒന്നിലധികം ആരോഗ്യ റിപ്പോര്‍ട്ടുകള്‍ സ്വമേധയാ പുറത്തുവിട്ടിട്ടുണ്ടെന്ന് ട്രംപ് പ്രചാരണ വക്താവ് സ്റ്റീവന്‍ ചിയുങ് ഒരു പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോ. ബ്രൂസ് ആരോണ്‍വാള്‍ഡിന്റെ മൂന്ന് ഖണ്ഡികകളുള്ള ഒരു റിപ്പോര്‍ട്ടും, കഴിഞ്ഞ നവംബറില്‍ പങ്കിട്ടതും ഒരു വര്‍ഷത്തിന് മുമ്പ് നടത്തിയ ട്രംപിന്റെ ടെസ്റ്റുകളുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് ച്യൂങ് ചൂണ്ടിക്കാട്ടി.
മുമ്പ് ട്രംപിന്റെ വൈറ്റ് ഹൗസ് ഫിസിഷ്യനായി സേവനമനുഷ്ഠിച്ച ടെക്സാസിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി റോണി ജാക്സണ്‍ ജൂലൈയില്‍ നല്‍കിയ രണ്ട് റിപ്പോര്‍ട്ടുകളും ച്യൂങ് പരാമര്‍ശിച്ചു. എന്നാല്‍ ജൂലൈ 13 ന് നടന്ന വധശ്രമത്തില്‍ ട്രംപിന് സംഭവിച്ച പരിക്കിനെക്കുറിച്ചാണ് ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്.
അതേസമയം ഹാരിസ് അടുത്തിടെയായി ട്രംപിനെതിരെ ആരോഗ്യ കേന്ദ്രീകൃതമായ വെല്ലുവിളികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നവംബര്‍ 5 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചാല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാകും. ഞായറാഴ്ച നോര്‍ത്ത് കരോലിനയില്‍ നടന്ന ഒരു റാലിക്കിടെ, സമഗ്രമായ ആരോഗ്യ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ട്രംപ് വിസമ്മതിച്ചതിനെ കുറിച്ചും രണ്ടാമത്തെ സംവാദത്തിന് സമ്മതിക്കില്ലെന്ന അദ്ദേഹത്തിന്റെ തീരുമാനത്തെ കുറിച്ചും കമല പരാമര്‍ശിച്ചിരുന്നു.
ഇത് അത്ഭുതപ്പെടുത്തുന്നു, എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ജീവനക്കാര്‍ അദ്ദേഹത്തെ ഒളിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്? അക്കാര്യം ആരെങ്കിലും ഒരാള്‍ ചോദ്യം ചെയ്യണം. അമേരിക്കയെ നയിക്കാന്‍ കഴിയാത്തത്ര ദുര്‍ബലനും അസ്ഥിരനുമാണെന്ന് ആളുകള്‍ കാണുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ടോ? അതാണോ നടക്കുന്നത് കമല ഹാരിസ് ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്