ന്യൂയോര്‍ക്ക്: ഹമാസിനെതിരായ യുദ്ധത്തില്‍ തന്റെ രാജ്യം ഒറ്റയ്ക്ക് നില്‍ക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നെതന്യാഹു നിലപാട് അറിയിച്ച് രംഗത്തെത്തിയത്. റാഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രായേല്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് രംഗത്തെത്തിയത്.
ഇക്കാര്യം താന്‍ കൃത്യമായി തന്നെ പറയുകയാണ്. ഇസ്രായേല്‍ റാഫയിലേക്ക് പോയാല്‍ അവര്‍ക്ക് താന്‍ ആയുധങ്ങള്‍ നല്‍കില്ല. അവര്‍ റാഫയിലേക്ക് ഇതുവരെ പോയിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം ഇസ്രായേല്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
ആവശ്യമെങ്കില്‍ ഒറ്റക്ക് നിന്ന് നഖങ്ങള്‍ ഉപയോഗിച്ചുകൊണ്ടും പോരാടുമെന്ന് നെതന്യാഹു പറഞ്ഞു. 1948ലെ യുദ്ധം ഓര്‍മിപ്പിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. 1948ല്‍ തങ്ങള്‍ ചെറിയ സംഘമായിരുന്നു. തങ്ങള്‍ക്ക് ആയുധങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന ആവേശവും ഐക്യവും മൂലം യുദ്ധം ജയിക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബൈഡന്‍ ആയുധവിതരണം നിര്‍ത്തിയാല്‍ കരുത്ത് കൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും തങ്ങള്‍ വിജയിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. കരുത്തരായി നില്‍ക്കുമെന്നും ലക്ഷ്യങ്ങള്‍ നേടുമെന്നുമായിരുന്നു ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രസ്താവന.
റാഫയിലെ നിലവിലെ സാഹചര്യത്തില്‍ ഇസ്രായേല്‍ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല. ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് അവര്‍ പോയിട്ടില്ല. പക്ഷേ നെതന്യാഹുവിനെയും ഇസ്രായേല്‍ കാബിനെറ്റിനേയും ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തിയാല്‍ ഇസ്രായേലിന് യു.എസ് പിന്തുണയുണ്ടാവില്ലെന്നും ജോ ബൈഡന്‍ പറഞ്ഞിരുന്നു. നേരത്തെ ഇസ്രായേലിലേക്കുള്ള ആയുധവിതരണം യു.എസ് വൈകിപ്പിച്ചിരുന്നു. യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ആയുധങ്ങള്‍ നല്‍കുന്നത് വൈകിപ്പിച്ച കാര്യം സ്ഥിരീകരിച്ചിരുന്നു.
ഹമാസിനെതിരായ ഇസ്രായേല്‍ യുദ്ധത്തിന്റെ ഏഴ് മാസത്തിനുശേഷം ഇസ്രായേലും അതിന്റെ ഏറ്റവും അടുത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ സഖ്യകക്ഷിയും തമ്മിലുള്ള ബന്ധം ക്രമാനുഗതമായി വഷളാകുന്നതിന്റെ ഏറ്റവും പുതിയ അടയാളമാണ് ആയുധങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചുള്ള ബൈഡന്റെ അഭിപ്രായങ്ങള്‍. ആയുധങ്ങളുടെ ഒരു പ്രധാന ഒഴുക്ക് നഷ്ടപ്പെടുമെന്ന ഭീഷണി യുദ്ധം തുടരാനുള്ള ഇസ്രായേലിന്റെ കഴിവിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്