ന്യൂയോര്‍ക്ക്: മാന്‍ഹാട്ടനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 38 നിലകളുള്ള ഓഫീസ് സമുച്ചയം തകര്‍ച്ചാഭീഷണിയിലായതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. മിഡ്ടൗണ്‍ മാന്‍ഹാട്ടനിലെ ഈസ്റ്റ് 42-ാം സ്ട്രീറ്റിലുള്ള കെട്ടിടത്തില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഇഷ്ടികകളും അവശിഷ്ടങ്ങളും താഴേക്ക് പതിക്കാന്‍ തുടങ്ങിയത്. വിവരമറിഞ്ഞ് ന്യൂയോര്‍ക്ക് അഗ്‌നിശമനസേനാ വിഭാഗം ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.
കെട്ടിടത്തിന്റെ 21, 22 നിലകളിലെ രണ്ട് പ്രധാന തൂണുകള്‍ വളഞ്ഞുപോയതായും 21 മുതല്‍ 26 വരെയുള്ള നിലകള്‍ അപകടകരമായ രീതിയില്‍ താഴേക്ക് അമര്‍ന്നതായും അധികൃതര്‍ സ്ഥിരീകരിച്ചു. മുന്‍പ് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ ആസ്ഥാനമായിരുന്ന ഈ കെട്ടിടം നിലവില്‍ ഫ്‌ലാറ്റുകളാക്കി മാറ്റുന്നതിനുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. മെട്രോ ലോഫ്റ്റ് എന്ന ഡെവലപ്പര്‍ കമ്പനിക്കാണ് നിലവില്‍ ഇതിന്റെ നിര്‍മ്മാണ ചുമതല.
കെട്ടിടത്തിന്റെ ഇരുമ്പ് ബീമുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കാന്‍ നഗരസഭയുടെ ബില്‍ഡിംഗ്സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള എഞ്ചിനീയര്‍മാരും ഇന്‍സ്‌പെക്ടര്‍മാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി 42, 43 സ്ട്രീറ്റുകളിലെ സമീപത്തുള്ള മറ്റ് വലിയ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ഇതില്‍ നാനൂറോളം കുട്ടികള്‍ പഠിക്കുന്ന ഒരു സ്‌കൂളും ഉള്‍പ്പെടുന്നു. പ്രസിദ്ധമായ ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനല്‍, ക്രിസ്ലര്‍ ബില്‍ഡിംഗ്, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം എന്നിവയ്ക്ക് തൊട്ടടുത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ റോഡുകളെല്ലാം അടയ്ക്കുകയും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ജനങ്ങളുടെ സുരക്ഷയ്ക്കാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്നും കെട്ടിടം സുരക്ഷിതമാക്കാന്‍ വിദഗ്ദ്ധ സംഘം പരമാവധി ശ്രമിച്ചുവരികയാണെന്നും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കെട്ടിടത്തിന് സമീപമുള്ള റോഡുകള്‍ അടച്ചതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കും പരിഭ്രാന്തിയും നിലനില്‍ക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
