വാഷിംഗ്ടണ്‍: പോളിയോ രോഗ ബാധയെ തുടര്‍ന്ന് ഏഴ് പതിറ്റാണ്ടിലേറെക്കാലം 'ഇരുമ്പ് ശ്വാസകോശ'ത്തിന്റെ (Iron Lung) കൃത്രിമ ശ്വാസോച്ഛ്വാസ തണലില്‍ ജീവന്‍ നിലനിര്‍ത്തിയ അമേരിക്കയിലെ അവസാനത്തെ പോളിയോ അതിജീവിത മാര്‍ത്ത ആന്‍ ലില്ലാര്‍ഡ് (78) വിടവാങ്ങി. ഒക്ലഹോമയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളും ശ്വാസകോശ സംബന്ധമായ സങ്കീര്‍ണ്ണതകളുമാണ് മരണകാരണമെന്ന് സഹോദരി സിന്‍ഡി മക്വേ വ്യക്തമാക്കി. അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ച് കഴുത്തിന് താഴോട്ട് പൂര്‍ണ്ണമായി തളര്‍ന്നുപോയ മാര്‍ത്തയ്ക്ക് ഇരുപത് വയസ്സിനപ്പുറം ആയുസ്സുണ്ടാകില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ അസാമാന്യ മനോധൈര്യത്തോടെ രോഗാവസ്ഥയോട് പോരാടിയ അവര്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയി.
സ്‌കൂള്‍ ക്ലാസ് മുറികളിലെ ഇന്റര്‍കോം സംവിധാനം വഴി അധ്യയനത്തില്‍ പങ്കാളിയായാണ് അവര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് നടത്തിയ കഠിനമായ തെറാപ്പികളിലൂടെ കൈകാലുകള്‍ക്ക് ഭാഗികമായി ചലനശേഷി തിരിച്ചുകിട്ടിയതോടെ വര്‍ഷങ്ങളോളം ഒറ്റയ്ക്ക് താമസിച്ച് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും അവര്‍ക്ക് സാധിച്ചു. വായനയിലും എഴുത്തിലും സജീവമായിരുന്ന മാര്‍ത്ത കവിതകളും ഗാനങ്ങളും രചിച്ചിരുന്നു. മൃഗസ്‌നേഹി കൂടിയായിരുന്ന അവര്‍ തെരുവ് നായ്ക്കളുടെ പുനരധിവാസത്തിനായി സോഷ്യല്‍ മീഡിയ വഴി നിരന്തരം ശബ്ദമുയര്‍ത്തി.
ഇന്റര്‍നെറ്റ് സൗകര്യം ജീവിതത്തിലേക്ക് വന്നതോടെ ലോക വിവരങ്ങള്‍ അറിഞ്ഞ മാര്‍ത്ത, 2001 ല്‍ ആരംഭിച്ച ഒരു ഓണ്‍ലൈന്‍ ചാറ്റ് സൗഹൃദത്തിലൂടെ ഈജിപ്ത് സ്വദേശിയായ ബഹാ സ്വാലിഹുമായി പ്രണയത്തിലാവുകയും നീണ്ട ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈ അടുത്തകാലത്ത് അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. വാക്‌സിനുകളുടെ വരവോടെ ലോകത്ത് നിന്ന് പോളിയോ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുകയും 'ഇരുമ്പ് ശ്വാസകോശം' പോലെയുള്ള യന്ത്രങ്ങളുടെ ഉപയോഗം നിലയ്ക്കുകയും ചെയ്തിരുന്നു. തകരാറിലായ ഈ യന്ത്രഭാഗങ്ങള്‍ നന്നാക്കാന്‍ സാങ്കേതിക വിദഗ്ധരെ തിരയുന്നതിനിടയിലാണ് മാര്‍ത്തയുടെ വിയോഗം സംഭവിക്കുന്നത്.
മാര്‍ത്തയുടെ വേര്‍പാടോടെ അമേരിക്കയില്‍ പോളിയോ കാലഘട്ടത്തിന്റെ ഒരു ചരിത്ര അധ്യായം കൂടിയാണ് അവസാനിക്കുന്നത്.
English Summary
Martha Lillard, the last U.S. polio patient who relied on an iron lung, passed away at age 78 in Oklahoma due to complications from long COVID and post-polio syndrome. Diagnosed with polio at age five and paralyzed from the neck down, she defied doctors' expectations of a short lifespan by living an extraordinarily full and independent life—completing her education via intercom, writing poetry and songs, advocating for animal rescue, and marrying her Egyptian soulmate after a 20-year online relationship.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
