മഡ്രിഡ്: നോര്‍ത്ത് ആഫ്രിക്കന്‍ തീരത്തുള്ള സ്പാനിഷ് എന്‍ക്ലേവായ സെവുത അതിര്‍ത്തി തകര്‍ത്ത് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അതിക്രമിച്ചു കടന്ന സംഭവത്തില്‍ സ്‌പെയിനിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വൈറ്റ് ഹൗസ്. അതിര്‍ത്തിയില്‍ പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സെവുത പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും സ്പാനിഷ് കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചു.
തീവ്ര ഇടതുപക്ഷ, ആഗോളവല്‍ക്കരണ നയങ്ങളും അനിയന്ത്രിത കുടിയേറ്റവും പ്രോത്സാഹിപ്പിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വൈറ്റ് ഹൗസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്നാ കെല്ലി പറഞ്ഞു. വിനാശകരമായ ഈ നിലപാടുകള്‍ സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തിരുത്തിയില്ലെങ്കില്‍ വലിയ തകര്‍ച്ച നേരിടേണ്ടിവരുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രണ്ടായിരത്തിലധികം ആളുകളാണ് മൊറോക്കോ അതിര്‍ത്തി കടന്ന് സെവുതയിലേക്ക് എത്തിയത്. അതിര്‍ത്തിയിലെ കോണ്‍ക്രീറ്റ് തടസ്സങ്ങളും വേലികളും കടന്ന് നീന്തിയും നടന്നും ആളുകള്‍ നഗരത്തിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിലെ ക്രമസമാധാനവും സേവനങ്ങളും സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സെവുത പ്രസിഡന്റ് ഹുവാന്‍ ഹെസൂസ് വിവസ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിക്കുകയായിരുന്നു.
എന്നാല്‍ രാജ്യത്തെ സിവില്‍ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ പ്രകാരം കുടിയേറ്റ ഒഴുക്കിനെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പ്രത്യേക അപകടസാധ്യതയായി കണക്കാക്കാനാവില്ലെന്ന് സ്‌പെയിന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതിനാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ അതിര്‍ത്തിയില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളും മൊറോക്കന്‍ അധികൃതരുമായി ചേര്‍ന്ന് സജ്ജമാക്കുമെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
രാജ്യത്തേക്ക് അനധികൃതമായി കടക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുടിയേറ്റക്കാര്‍ക്ക് സാമൂഹിക സുരക്ഷയും സേവനങ്ങളും ഉറപ്പാക്കുന്ന സാഞ്ചസ് സര്‍ക്കാരിന്റെ നിലപാടാണ് ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്ന് സ്‌പെയിനിലെ കണ്‍സര്‍വേറ്റീവ് വിഭാഗങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ സ്‌പെയിനില്‍ ജനനനിരക്ക് കുറയുന്ന സാഹചര്യത്തില്‍ സമ്പദ്വ്യവസ്ഥയെയും പൊതുജനാരോഗ്യ സംവിധാനങ്ങളെയും നിലനിര്‍ത്താന്‍ കുടിയേറ്റം അത്യാവശ്യമാണെന്നാണ് സ്പാനിഷ് സര്‍ക്കാരിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
