വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ നിന്ന് പിന്‍മാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി പ്രസിഡന്റ് ജോ ബൈഡന്‍. താന്‍ മല്‍സരിക്കുന്നുണ്ടെന്ന് അദ്ദേഹം അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി. ബൈഡന്‍ മല്‍സരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു.
ജൂണ്‍ 27 ന് നടന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് മത്സരിക്കുന്നത് പുനഃപരിശോധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കാമ്പെയ്ന്‍ സ്റ്റാഫുമായുള്ള ഫോണ്‍ കോളില്‍ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കിയത്.
തന്റെ അടുത്ത ഏതാനും പൊതുപരിപാടികള്‍ നന്നായി നടക്കുന്നില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം സംരക്ഷിക്കാന്‍ കഴിയില്ലെന്ന് തനിക്ക് അറിയാമെന്ന് ബൈഡന്‍ ഒരു പ്രധാന അടുപ്പക്കാരനോട് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനുള്ള പോരാട്ടത്തില്‍ ബൈഡന്‍ ഇപ്പോഴും ശക്തമായി തുടരുകയാണെന്ന് ഈ അടുപ്പക്കാരന്‍ വ്യക്തമാക്കി.
ബൈഡന്‍ പിന്നീട് തന്റെ പ്രചാരണ ടീമിലെ അംഗങ്ങളെ വിളിച്ച് താന്‍ 'എവിടെയും പോകുന്നില്ലെ'ന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നുണ്ടെന്നും അവരോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ബൈഡന്‍ സ്ഥാനമൊഴിയുന്നത് പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി നല്‍കിയ മറുപടി 'തീര്‍ച്ചയായും ഇല്ല' എന്നായിരുന്നു.
ചൊവ്വാഴ്ച ജനപ്രതിനിധി സഭയിലെ ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസുമായും സെനറ്റിലെ ഭൂരിപക്ഷ നേതാവായ സെനറ്റര്‍ ചക്ക് ഷൂമറുമായും പ്രസിഡന്റ് സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജൂണ്‍ 27 ന് അറ്റ്‌ലാന്റയില്‍ നടന്ന സംവാദത്തില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ബൈഡന്റെ മോശം പ്രകടനം മറ്റൊരു നാല് വര്‍ഷത്തെ കാലാവധിക്ക് അദ്ദേഹം യോഗ്യനാണോയെന്ന ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്