ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുറഞ്ഞത് 12 സ്റ്റേറ്റ്‌സിലെ കുടിവെള്ള, മലിനജല സംസ്‌കരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണങ്ങള്‍ നടന്നതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്നാണ് പ്രാഥമിക സംശയം. പാസ്വേഡുകള്‍ മാറ്റിയും അലാറം സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കിയും സംവിധാനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന രീതിയിലാണ് ആക്രമണം നടന്നിരിക്കുന്നത്. എന്നാല്‍ ഇറാന്റെ പങ്കാളിത്തം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിലവില്‍ കുടിവെള്ള വിതരണത്തിലോ മലിനജല സംസ്‌കരണത്തിലോ വന്‍തോതിലുള്ള തടസ്സങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സൈബര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള സംവിധാനങ്ങള്‍ കഴിയുന്നത്ര വിച്ഛേദിക്കാനും, സുരക്ഷാ ബ്രേക്കറുകള്‍ ഉപയോഗിക്കാനും ആവശ്യമായി വന്നാല്‍ മാനുവല്‍ കണ്‍ട്രോള്‍ ഉപയോഗിക്കാന്‍ സജ്ജരായിരിക്കാനും എഫ്.ബി.ഐ ജലസേചന കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആക്രമണം ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മിഷിഗണില്‍, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഫെഡറല്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും സ്റ്റേറ്റ് പോലീസ് വ്യക്തമാക്കി. ബാധിക്കപ്പെട്ട സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന എല്ലാ മുനിസിപ്പല്‍ ജലവിതരണ കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ എല്ലാ സംവിധാനങ്ങളും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങള്‍ പ്രാദേശികമായി പരിഹരിച്ചതിനാല്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നും മിഷിഗണ്‍ സ്റ്റേറ്റ് പോലീസ് അറിയിച്ചു. സംഭവത്തില്‍ എഫ്.ബി.ഐ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
