ഫിലഡെല്‍ഫിയ: അമേരിക്കയിലെ ഫിലഡെല്‍ഫിയയെ നടുക്കിയ പരമ്പരക്കൊലപാതക കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഓള്‍നിയിലെ ഒരു വസതി കേന്ദ്രീകരിച്ച് പ്രാദേശിക പോലീസും ഫെഡറല്‍ ഏജന്‍സികളും നടത്തുന്ന വിപുലമായ അന്വേഷണത്തില്‍, കാണാതായ അഞ്ചാമത്തെ സ്ത്രീയെക്കൂടി കേസുമായി ബന്ധപ്പെടുത്തി. 2018 ജൂലൈയില്‍ കെന്‍സിംഗ്ടണ്‍ പ്രദേശത്തുനിന്ന് അപ്രത്യക്ഷയായ നിക്കോള്‍ അമാന്‍ഡ ഫുസാരോ (27) എന്ന യുവതി ഈ കേസിലെ ഇരയാണെന്ന് പോലീസും ബന്ധുക്കളും സ്ഥിരീകരിച്ചു.
ഒല്‍നിയിലെ വീട്ടുടമസ്ഥനായ യുജിന്‍ ഹോര്‍ഷ് (44) ആയുധ-മയക്കുമരുന്ന് കേസുകളില്‍ കഴിഞ്ഞ ജൂണ്‍ 19-ന് നാഷണല്‍ പാര്‍ക്ക് സര്‍വീസ് പോലീസിന്റെ പിടിയിലായതോടെയാണ് ഈ കേസിന്റെ ചുരുളഴിയുന്നത്. നിലവില്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ കസ്റ്റഡിയിലുള്ള ഇയാളുടെ വിചാരണ നവംബര്‍ 3 ന് നടക്കും. 2025 ല്‍ മരണമടഞ്ഞ ഇയാളുടെ പിതാവ് റെയ്മണ്ട് ഹോര്‍ഷും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട നിക്കോള്‍ ഫുസാരോ, റെയ് ഹോര്‍ഷിന്റെ ഇരയാണെന്ന് പോലീസ് ഹോമിസൈഡ് യൂണിറ്റ് ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം വീട് വളഞ്ഞു നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന തെളിവുകളാണ് അന്വേഷണസംഘം കണ്ടെടുത്തത്. വീട്ടിനുള്ളില്‍ സ്ഥാപിച്ച പ്രത്യേക ലബോറട്ടറിയും, മനുഷ്യന്റെ ചാരമെന്ന് കരുതുന്ന അഞ്ച് ഭസ്മകലശങ്ങളും പോലീസ് വീണ്ടെടുത്തു. ഇതിനുപുറമേ കമ്പ്യൂട്ടര്‍ ഡ്രൈവുകളില്‍ നിന്നായി പത്തു ലക്ഷത്തിലധികം തെളിവുകള്‍ പിടിച്ചെടുത്തു. 6,00,000-ത്തിലധികം ചിത്രങ്ങളും, 70,000-ത്തോളം വീഡിയോകളും, 10,000 പേജ് വരുന്ന എഴുത്തുകളും വരകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഡിജിറ്റല്‍ തെളിവുകളുടെ 30 ശതമാനം പരിശോധിച്ചപ്പോള്‍ തന്നെ 58 വ്യക്തികളുടെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ പല സ്ത്രീകളുടെയും ജീവനുള്ള ദൃശ്യങ്ങളും, പിന്നീട് അവരെ വധിച്ച നിലയിലുള്ള ദൃശ്യങ്ങളുമുണ്ട്. ദൃശ്യങ്ങളില്‍ കാണുന്ന രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങള്‍ 2017-ലെ ഹാര്‍ഡ് ഡ്രൈവില്‍ നിന്ന് കണ്ടെത്തിയ ചിത്രങ്ങളുടേതാണെന്ന് സ്ഥിരീകരിച്ചു. 2018-ല്‍ കാണാതായ മാരിബെല്‍ ഫ്രെസെസ് (27), 2012ല്‍ കാണാതായ ഗാബ്രിയേല്‍ അമരന്‍ഡോ (22) എന്നിവരാണ് ഇവര്‍. 2023-ല്‍ കാണാതായ ബ്ലെയര്‍ ടോണ്‍സെല്ലി, 2016-ല്‍ കാണാതാവുകയും പിന്നീട് ദുരൂഹമായി അപ്രത്യക്ഷയാവുകയും ചെയ്ത റെയ് ഹോര്‍ഷിന്റെ ഭാര്യ ആമി മക്‌ഹെയില്‍ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട മറ്റ് ഇരകള്‍.
ഒരു വീഡിയോയില്‍ റെയ് ഹോര്‍ഷ് ഒരു സ്ത്രീയെ ക്രൂരമായി ബോധം കെടുത്തുന്ന ദൃശ്യങ്ങളുമുണ്ട്. ചിത്രങ്ങളില്‍ കാണുന്ന മറ്റ് 10 പേര്‍ ലഹരിമരുന്ന് അമിതമായി കഴിച്ച് മറ്റ് സ്ഥലങ്ങളില്‍ വെച്ച് മരണപ്പെട്ടതായും വ്യക്തമായിട്ടുണ്ട്.
കേസില്‍ ഇതുവരെ മൃതദേഹങ്ങള്‍ നേരിട്ട് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കി ഇരകളെ മുഴുവന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. നിലവില്‍ സമൂഹത്തിന് മറ്റ് ഭീഷണികളൊന്നുമില്ലെന്നും, കേസിന്റെ സങ്കീര്‍ണ്ണത കണക്കിലെടുത്ത് അന്വേഷണ പുരോഗതി ഘട്ടംഘട്ടമായി അറിയിക്കുമെന്നും ഫിലഡെല്‍ഫിയ പോലീസ് കമ്മീഷണര്‍ കെവിന്‍ ബെഥേല്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
