ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം റദ്ദാക്കല്‍ ഉത്തരവ് നിരോധിച്ച് ഒരു ഫെഡറല്‍ ജഡ്ജി കൂടി

FEBRUARY 5, 2025, 5:26 PM

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിന് തടയിട്ട് മറ്റൊരു ഫെഡറല്‍ ജഡ്ജി കൂടി. മേരിലാന്‍ഡിലെ ഒരു ഫെഡറല്‍ ജഡ്ജിയാണ് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തിനെ തടയിട്ടത്. ട്രംപിന്റെ ഉത്തരവ് രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരുന്നത് തടയുന്ന രാജ്യവ്യാപകമായ പ്രാഥമിക നിരോധനം ജഡ്ജി പുറപ്പെടുവിച്ചിരുന്നു.

ഗ്രീന്‍ബെല്‍റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡെബോറ ബോര്‍ഡ്മാന്റേതാണ് നടപടി. 'ഇന്ന്, യുഎസ് മണ്ണില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ജനിക്കുമ്പോള്‍ തന്നെ ഒരു യുഎസ് പൗരനാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവും. ഈ കേസ് തീര്‍പ്പാക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും,'- അദ്ദേഹം പറഞ്ഞു. നേരത്തെ സിയാറ്റില്‍ ആസ്ഥാനമായുള്ള ഫെഡറല്‍ ജഡ്ജി ജോണ്‍ കോഫെനറും ട്രംപിന്റെ ഉത്തരവിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ജനുവരി 23 ന് പുറപ്പെടുവിച്ച സിയാറ്റില്‍ കോടതി വിധിയില്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്ന് 14 ദിവസത്തെ താല്‍ക്കാലിക വിരാമമാണ് നല്‍കിയിരുന്നത്. ട്രംപിന്റെ ഉത്തരവിനെ ഭരണഘടനാ വിരുദ്ധം എന്നാണ് കോഫെനര്‍ വിശേഷിപ്പിച്ചത്. വ്യവഹാരം തീര്‍പ്പാക്കുന്നതുവരെ പ്രാബല്യത്തില്‍ തുടരുന്ന ഒരു പ്രാഥമിക നിരോധനാജ്ഞ പുറപ്പെടുവിക്കണോ എന്ന് പരിഗണിക്കാന്‍ സിയാറ്റില്‍ കോടതി വ്യാഴാഴ്ച വീണ്ടും ചേരും.

അതേസമയം നിലവില്‍ ബോര്‍ഡ്മാന്റെ ഉത്തരവ് ട്രംപിന്റെ നയത്തെ എതിര്‍ക്കുന്നവര്‍ക്ക് ദീര്‍ഘകാല ആശ്വാസം നല്‍കുന്നതാണ്. ജനുവരി 20-ന് അധികാരമേറ്റ ആദ്യ ദിവസം തന്നെ ഒപ്പുവെച്ച ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവായിരുന്നു ജന്മാവകാശ പൗരത്വം റദ്ദാക്കല്‍. അമേരിക്കയില്‍ ജനിച്ച കുട്ടികളുടെ അമ്മയോ അച്ഛനോ യുഎസ് പൗരനോ നിയമാനുസൃത സ്ഥിരതാമസക്കാരനോ അല്ലാത്തപക്ഷം അവരുടെ പൗരത്വം റദ്ദാക്കാന്‍ യുഎസ് ഏജന്‍സികളോട് ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു.

അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥയുടെ ലംഘനമാണ് ട്രംപിന്റെ ഉത്തരവ് എന്ന് കുടിയേറ്റ അവകാശ സംഘടനകളായ കാസ, അസൈലം സീക്കര്‍ അഡ്വക്കസി പ്രോജക്ട് എന്നിവയുടെ അഭിഭാഷകര്‍ വാദിച്ചു. ട്രംപിന്റെ ഉത്തരവിനെ വെല്ലുവിളിച്ച് ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍, കുടിയേറ്റക്കാരുടെ അവകാശ വക്താക്കള്‍, ഗര്‍ഭിണികളായ അമ്മമാര്‍ എന്നിവര്‍ ചേര്‍ന്ന് എട്ടോളം കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ജന്മാവകാശ പൗരത്വം ട്രംപ് റദ്ദാക്കിയതിനെതിരേ നേരത്തെ തന്നെ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. 22 സംസ്ഥാനങ്ങളാണ് ട്രംപിന്റെ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ് അമേരിക്കയിലെ ജന്മാവകാശ പൗരത്വം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam