ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈന്റെ കാമമോഹിതമായ രതിരസച്ചെപ്പിൽ നിന്നും പുറത്തുചാടിയ ഭൂതം ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണല്ലോ..! നമ്മുടെ പ്രധാനമന്ത്രിയുടേയും മറ്റു ചില മന്ത്രിപൂങ്കുവന്മാരുടേയുമൊക്കെ പേരുകൾ കേൾക്കുന്നതോടെപ്പം രവി മന്ത എന്നോരു വ്യവസായ മന്തന്റെ പേരും പുറത്തുവന്നിരിക്കുന്നു. മോദിയെക്കുറിച്ച് പുസ്തകമെഴുതുകയും മോദി എഴുതിയതെന്നുപറയപ്പെടുന്ന കവിതകൾ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുകയുമൊക്കെ ചെയ്ത വിദ്വാനാണ് രവി മന്ത.
ഈ മുന്തിയ ഇനം മന്തയുമായാണ് നമ്മുടെ മോദിജിയുടെ കൂട്ടുകെട്ട്. അതവിടെ നിൽക്കട്ടെ ഇപ്പോഴിതാ മറ്റൊരു പ്രമുഖൻ കൂടി ഈ നിഷയത്തിൽ അറസ്റ്റിലായിരിക്കുന്നു. ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സർ. ആരാണീ വിദ്വാൻ എന്നല്ലെ..?, അങ്ങ് ബ്രിട്ടണിലെ എലിസബേത്ത് രാജ്ഞിയുടേയും ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന്റെയും മൂന്നാമത്തെ കുട്ടിയും രണ്ടാമത്തെ മകനും ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ സഹോദരനുമാണ് ഈ പൂമാൻ.
രാജകീയ പദവികൾ ഉപേക്ഷിച്ചതിനെത്തുടർന്ന് ടിയാൻ ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സർ എന്നൊരു മുട്ടൻ പേരിലേക്കു മാറി. അതിനുമുമ്പ് പ്രിൻസ് ആൻഡ്രൂ, യോർക്ക് ഡ്യൂക്ക് എന്ന പേരിലാണ് വിലസിയിരുന്നത്. ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സർ ആദ്യമായി ഒരു ടാബ്ലോയിഡ് കഥാപാത്രമായി മാറിയത് 1980കളിലാണ്, തന്റെ ദ്വയാർത്ഥത്തിലുള്ള തമാശകൾ കൊണ്ട് കുപ്രസിദ്ധനായത്. തുടർന്ന് ചില അപകീർത്തികരമായ കാമുകിമാർക്ക് കാമദേവനായി മാറി.
അതോടെ പപ്പരാസികളുടെ നോട്ടപ്പുള്ളിയായി. പൊതു ഇടങ്ങളിലേയും ഔദ്യോഗിക ഓഫീസിലെ മോശം പെരുമാറ്റങ്ങൾക്കും പേരുകേട്ടവനായി വളർന്നു. ഒടുവിൽ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രചാരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ പൊതു പ്രതിച്ഛായയും പേരും പൂർണ്ണമായും തകർന്നടിഞ്ഞിരുന്നു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ടു ചെയ്ത തെറ്റുകുറ്റങ്ങളെല്ലാം ആൻഡ്രൂ നിഷേധിച്ചു. 2025 ഒക്ടോബറിലെ ഒരു പ്രസ്താവനയിൽ, ഞാൻ മുമ്പ് പറഞ്ഞതുപോലെ, എനിക്കെതിരെയുള്ള ആരോപണങ്ങൾ ഞാൻ ശക്തമായി നിഷേധിക്കുന്നു എന്ന് അദ്ദേഹം ഉറക്കെയുറക്കെ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ അതാരും കേട്ടതായി ഭാവിച്ചുപോലുമില്ല.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, രാജ്ഞിയുടെ പ്രിയപ്പെട്ട മകനിൽ നിന്ന് രാജവാഴ്ചയുടെ ഏറ്റവും വലിയ അപമാനത്തിലേക്കുള്ള മുൻ രാജകുമാരന്റെ പരിവർത്തനത്തെക്കുറിച്ച് വാനിറ്റി ഫെയർ മാസികയിൽ അച്ചടിച്ചുവരും മുമ്പേ അതെല്ലാം നാട്ടിലെങ്ങും പാട്ടായി..!
1983 അമേരിക്കയിൽ നിന്നുള്ള നടിയായ കൂ എന്ന വിളിപ്പേരുള്ള കാമുകി കാത്‌ലീൻ നോറിസ് സ്റ്റാർക്കിനെ മസ്റ്റിക്കിലേക്ക് രാജകീയ അവധിക്കാല യാത്രയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആദ്യമായി പെൺവിഷയത്തിൽ ആൻഡ്രൂ വാർത്തകളിൽ ഇടം നേടുന്നത്. അതോടെ ബ്രിട്ടനിലെ കുട്ടിപ്പത്രങ്ങളിൽ കുസൃതികൾക്ക് പേരുകേട്ടു തുടങ്ങി. പിന്നീട് ആൻഡ്രൂവിന്റെ പ്രണയപരമായ ഒളിച്ചോട്ടങ്ങൾ എന്നും ബ്രിട്ടണിലെ കുട്ടിപ്പത്രങ്ങൾ വലിയ ആഘോഷങ്ങളാക്കിയിരുന്നു.
2001ൽ നാവീക സേവനത്തിൽ നിന്ന് വിരമിച്ച ഉടൻ തന്നെ ആൻഡ്രൂ അന്താരാഷ്ട്ര വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള ബ്രിട്ടന്റെ പ്രത്യേക പ്രതിനിധിയായി മാറുന്നു. എന്നാൽ ആൻഡ്രൂവിന് വ്യാപാര ദൂതന്റെ റോൾ നൽകിയതിൽ ചാൾസ് രാജകുമാരൻ സന്തുഷ്ടനായിരുന്നില്ലെന്നാണ് അങ്ങാടിപ്പാട്ട്.
ജെഫ്രി എപ്‌സ്‌റ്റൈൻ ബന്ധത്തിന്റെ പേരിൽ ഈ മാസം ആദ്യം കക്ഷിയെ രാജകീയ വസതിയിൽ നിന്നും ഉന്തിത്തള്ളി പുറത്താക്കിയിരുന്നു. ഔദ്യോഗിക രേഖകൾ ചോർത്തി ജെഫ്രി എപ്‌സ്‌റ്റൈന് നൽകിയത് പൊറുക്കാൻ ബ്രിട്ടൺ ഒരിക്കലും തയ്യാറാവുകയുമില്ല. അങ്ങിനെയാണിപ്പോൾ അറസ്റ്റിലായത്. ഇത്തരത്തിലുള്ള എത്രയെത്ര എരണം കെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവരാനിരിക്കുന്നു, അറസ്റ്റിലാവാൻ ഇരിക്കുന്നു..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
