വാഷിംഗ്ടൺ: അമേരിക്കയിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. ആന്ധ്രാപ്രദേശ് എൻടിആർ ജില്ല സ്വദേശിനിയായ പ്രസന്ന അറ്റ്‌ലൂരി (25)യാണ് മരണത്തിന് കീഴടങ്ങിയത്.
ജൂലൈ 5-നാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തിയിരുന്ന സമയത്ത് അമിതവേഗത്തിൽ എത്തിയ മറ്റൊരു കാർ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പ്രസന്നയുടെ ഒരു സുഹൃത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രസന്ന ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റൊരു സുഹൃത്ത് ഇപ്പോഴും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
അമേരിക്കയിലെ പേസ് സർവകലാശാലയിലെ ലുബിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ പ്രസന്ന പഠനം പൂർത്തിയാക്കിയ ശേഷം തൊഴിൽ അവസരങ്ങൾ തേടുന്നതിനിടെയായിരുന്നു ദുരന്തം സംഭവിച്ചത്. വിദ്യാർത്ഥിനിയുടെ മരണത്തിൽ സർവകലാശാല അധികൃതരും ഇന്ത്യൻ വിദ്യാർത്ഥി സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
ആന്ധ്രാപ്രദേശിലെ ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗമാണ് പ്രസന്ന. പിതാവ് അറ്റ്‌ലൂരി വസന്ത റാവു കർഷകനും മാതാവ് ചെറിയ തോതിൽ ബാഗ് നിർമാണ യൂണിറ്റ് നടത്തുന്നതുമാണ്. കുടുംബത്തിന്റെ പ്രധാന പ്രതീക്ഷയായിരുന്ന പ്രസന്നയുടെ അപ്രതീക്ഷിത വിയോഗം മാതാപിതാക്കളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
