ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ മേധാവിയുമായ എലോൺ മസ്‌ക്, സീറോധയുടെ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ സംഭാഷണത്തിൽ നടത്തിയ പ്രവചനങ്ങൾ ശ്രദ്ധേയമാകുന്നു. 'പീപ്പിൾ ബൈ ഡബ്ല്യുടിഎഫ്' എന്ന പോഡ്‌കാസ്റ്റിൽ വെച്ച് നടത്തിയ രണ്ടു മണിക്കൂറോളം നീണ്ട സംഭാഷണത്തിൽ, ഭാവിയിലെ ജോലിയുടെ സ്വഭാവം, എച്ച്-1ബി വിസയുടെ ദുരുപയോഗം, യുഎസിലെ ഇന്ത്യൻ പ്രൊഫഷണലുകളുടെ പ്രാധാന്യം, തന്റെ കുടുംബത്തിന്റെ ഇന്ത്യൻ ബന്ധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മസ്‌ക് തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു.
ജോലി ഓപ്ഷണലാകും, പണത്തിന് പ്രസക്തി നഷ്ടപ്പെടും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും (AI) റോബോട്ടിക്‌സിലുമുണ്ടാവുന്ന അതിവേഗ പുരോഗതി കാരണം ഭാവിയിൽ ജോലി ചെയ്യുന്നത് ഒരു ഹോബി പോലെ ഓപ്ഷണലായി മാറും എന്നതാണ് മസ്‌ക് മുന്നോട്ട് വെച്ച പ്രധാന പ്രവചനം. "കൃത്യമായി പറഞ്ഞാൽ, 20 വർഷത്തിൽ താഴെ, ഒരുപക്ഷേ 10-ഓ 15-ഓ വർഷങ്ങൾക്കുള്ളിൽ, എഐയുടെയും റോബോട്ടിക്‌സിന്റെയും വളർച്ച മനുഷ്യരെ ജോലി ചെയ്യാൻ നിർബന്ധിതരല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കും," മസ്‌ക് പറഞ്ഞു. സ്വന്തം പറമ്പിൽ പച്ചക്കറി കൃഷി ചെയ്യുന്നതോ കടയിൽ പോയി വാങ്ങുന്നതോ പോലെ ആളുകൾക്ക് ജോലി ചെയ്യണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ ലോകത്തെ എല്ലാ ആവശ്യങ്ങളും തൃപ്തിപ്പെടുത്താൻ തുടങ്ങിയാൽ, സാമ്പത്തിക കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന കറൻസിയുടെ പ്രസക്തി കുറയുകയും, ഒടുവിൽ പണം ഇല്ലാതാകുകയും ചെയ്യുമെന്നും മസ്‌ക് പ്രവചിച്ചു.
യുഎസിന് ഇന്ത്യൻ പ്രതിഭകൾ അനുഗ്രഹം യുഎസിലെ ഇന്ത്യൻ പ്രൊഫഷണലുകളെ മസ്‌ക് മുക്തകണ്ഠം പ്രശംസിച്ചു. കഴിവുള്ള ഇന്ത്യക്കാർ അമേരിക്കയിലേക്ക് വന്നത് രാജ്യത്തിന് വലിയ അനുഗ്രഹമായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "അമേരിക്കൻ സാങ്കേതിക, ബിസിനസ് മേഖലകൾക്ക് ഇന്ത്യൻ പ്രതിഭകൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്," മസ്‌ക് പറഞ്ഞു.
എച്ച്-1ബി വിസ (H-1B Visa) പ്രോഗ്രാമിന് മസ്‌ക് പിന്തുണ നൽകി. എന്നാൽ, ചില ഔട്ട്‌സോഴ്സിങ് കമ്പനികൾ ഈ വിസ സംവിധാനം ദുരുപയോഗം ചെയ്യുകയും നിയമങ്ങൾ മറികടക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. എച്ച്-1ബി വിസ പ്രോഗ്രാം നിർത്തലാക്കുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും, പകരം സിസ്റ്റത്തിലെ ക്രമക്കേടുകൾ പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മകന് നൽകിയ ഇന്ത്യൻ മധ്യനാമം തന്റെ കുടുംബത്തിന് ഇന്ത്യയുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും മസ്‌ക് പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തി. തന്റെ പങ്കാളി ഷിവോൺ സിലിസിന് (Shivon Zilis) ഇന്ത്യൻ പശ്ചാത്തലമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഇവർക്ക് ജനിച്ച മക്കളിൽ ഒരാൾക്ക് ഇന്ത്യൻ വംശജനായ നോബൽ സമ്മാന ജേതാവ് എസ്. ചന്ദ്രശേഖറിന്റെ ഓർമ്മയ്ക്കായി 'ശേഖർ' എന്ന മധ്യനാമം നൽകിയ കാര്യവും മസ്‌ക് പങ്കുവെച്ചു.
ഇന്ത്യൻ സംരംഭകരോടായി മസ്‌ക് ഒരു ഉപദേശവും നൽകി. പണം തേടി പോകുന്നതിന് പകരം, സമൂഹത്തിന് ഉപകാരപ്രദമായ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, "എടുക്കുന്നതിനേക്കാൾ കൂടുതൽ സംഭാവന ചെയ്യുന്ന" വ്യക്തികളായി മാറാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
