ഇംഗ്ലണ്ട് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളും രണ്ടുതവണ ബാലൺ ഡി ഓർ നേടിയ ഇതിഹാസവുമായ കെവിൻ കീഗൻ (75) അന്തരിച്ചു.
അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ചത്.
ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ലിവർപൂൾ, ന്യൂകാസിൽ യുണൈറ്റഡ് ക്ലബ്ബുകളുടെയും ഇതിഹാസതാരമായിരുന്ന കീഗൻ, കളിക്കാരനായും പരിശീലകനായും ഫുട്‌ബോൾ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. അറ്റാക്കിങ് മിഡ്ഫീൽഡറായും ഫോർവേഡായും തിളങ്ങിയ അദ്ദേഹം ഇംഗ്ലണ്ടിനായി 63 മത്സരങ്ങളിൽ 21 ഗോളുകൾ നേടി. 31 മത്സരങ്ങളിൽ ദേശീയ ടീമിനെ നയിക്കുകയും ചെയ്തു.
ക്ലബ് കരിയറിൽ സ്‌കന്തോർപ്പ് യുണൈറ്റഡ്, ലിവർപൂൾ, ഹാംബർഗ് എസ്.വി., സതാംപ്ടൺ, ന്യൂകാസിൽ യുണൈറ്റഡ്, ബ്ലാക്ക്ടൗൺ സിറ്റി എന്നീ ടീമുകൾക്കായി കളിച്ച കീഗൻ 744 മത്സരങ്ങളിൽ നിന്ന് 254 ഗോളുകൾ നേടി. ലിവർപൂളിനായി മാത്രം 323 മത്സരങ്ങളിൽ 100 ഗോളുകൾ നേടിയ അദ്ദേഹം ക്ലബ്ബിനൊപ്പം മൂന്ന് ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ കിരീടങ്ങളും, എഫ്.എ. കപ്പ്, യൂറോപ്യൻ കപ്പ്, യുവേഫ കപ്പ് വിജയങ്ങളും സ്വന്തമാക്കി.
തുടർന്ന് ഹാംബർഗിനൊപ്പം ബുണ്ടസ് ലീഗ കിരീടവും നേടി. 1978ലും 1979ലും തുടർച്ചയായി ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ കീഗൻ, തന്റെ വേഗത, മികവുറ്റ ഡ്രിബ്ലിങ്, കൃത്യമായ ഫിനിഷിങ് എന്നിവകൊണ്ടാണ് ലോക ഫുട്‌ബോളിൽ ശ്രദ്ധേയനായത്. കളിക്കാരനെന്ന നിലയിൽ വിരമിച്ച ശേഷം പരിശീലകനായും തിളങ്ങിയ അദ്ദേഹം ന്യൂകാസിൽ യുണൈറ്റഡ്, ഫുൾഹാം, മാഞ്ചസ്റ്റർ സിറ്റി ടീമുകളെ പരിശീലിപ്പിച്ചു.
ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായിരുന്ന കാലത്ത് 18 മത്സരങ്ങളിൽ ഏഴ് ജയവും ഏഴ് സമനിലയും സ്വന്തമാക്കി. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ സുവർണകാലത്തെ അടയാളപ്പെടുത്തിയ താരത്തിന്റെ വയോഗത്തിൽ ഫുട്‌ബോൾ ലോകം അനുശോചനം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
