ആദ്യമത്സരം കേരള ബ്‌ളാസ്റ്റേഴ്‌സും ഒഡിഷ എഫ്.സിയും ഭുവനേശ്വറിൽ, വൈകിട്ട് 7.30 മുതൽ സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും
ഭുവനേശ്വർ : ഐ.എസ്.എൽ ഫുട്ബാളിൽ ഇക്കുറി സെമിഫൈനലിൽ കളിക്കാൻ കേരള ബ്‌ളാസ്റ്റേഴ്‌സ് ഉണ്ടാകണമെങ്കിൽ ഇന്ന് ഒഡിഷ എഫ്.സിയുമായി നടക്കുന്ന നോക്കൗട്ട് പ്‌ളേ ഓഫ് മത്സരത്തിൽ ജയിക്കണം. പോയിന്റ് പട്ടികയിൽ ബ്‌ളാസ്റ്റേഴ്‌സിനെക്കാൾ മുന്നിലായതിനാൽ ഒഡിഷ തങ്ങളുടെ തട്ടകത്തിലാണ് പ്‌ളേ ഓഫ് മത്സരത്തിനിറങ്ങുന്നത്. നാളെ നടക്കുന്ന മറ്റൊരു പ്‌ളേ ഓഫ് മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയും എഫ്.സി ഗോവയും തമ്മിൽ ഏറ്റുമുട്ടും.
സീസണിന്റെ ആദ്യ ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയും പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് വീണുപോവുകയും ചെയ്ത ബ്‌ളാസ്റ്റേഴ്‌സിന് പ്‌ളേ ഓഫ് കഠിനപരീക്ഷ തന്നെയാണ്. കഴിഞ്ഞ 10 ഐ.എസ്.എൽ മത്സരങ്ങളിൽ ബ്‌ളാസ്റ്റേഴ്‌സ് വഴങ്ങിയത് 7 തോൽവികളാണ്. ഡിസംബറിൽ സൂപ്പർ കപ്പിന്റെ ഇടവേളയ്ക്കായി പിരിയുമ്പോൾ 12 മത്സരങ്ങളിൽ രണ്ടേരണ്ട് തോൽവികൾ മാത്രമായിരുന്നു ബ്‌ളാസ്റ്റേഴ്‌സിന് ഉണ്ടായിരുന്നത്. ഫെബ്രുവരിക്ക് ശേഷം കളിച്ച 10 മത്സരങ്ങളിൽ ബ്‌ളാസ്റ്റേഴ്‌സ് ജയിച്ചത് രണ്ട് മത്സരങ്ങളിൽ മാത്രമാണ്. ഇന്ന് പ്‌ളേഓഫ് മത്സരം നടക്കുന്ന കലിംഗ സ്റ്റേഡിയത്തിൽ ജനുവരിയിൽ നടന്ന സൂപ്പർ കപ്പിലെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ബ്‌ളാസ്റ്റേഴ്‌സ് ദാരുണമായി പരാജയപ്പെട്ടിരുന്നു. സൂപ്പർ കപ്പിന് ശേഷം ഇതേവേദിയിൽ ഒഡിഷ എഫ്.സിയുമായി നടന്ന ഐ.എസ്.എൽ മത്സരത്തിലും തോൽവിയായിരുന്നു ഫലം.
11 ടീമുകൾ മാറ്റുരച്ച പ്രാഥമിക ലീഗ് റൗണ്ടിലെ 22 മത്സരങ്ങളിൽ 10 വിജയവും മൂന്ന് സമനിലകളും ഒൻപത് തോൽവികളും അടക്കം 33 പോയിന്റുമായാണ് ബ്‌ളാസ്റ്റേഴ്‌സ് അഞ്ചാമതായത്. 11 വിജയങ്ങളും ആറ് സമനിലകളും അഞ്ചു തോൽവികളും ഉൾപ്പടെ 39 പോയിന്റ് നേടിയ ഒഡിഷ എഫ്.സി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
48 പോയിന്റുമായി കൊൽക്കത്താ ക്‌ളബ് മോഹൻ ബഗാനാണ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി ലീഗ് ഷീൽഡ് നേടിയത്. 47 പോയിന്റുള്ള മുംബയ് സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ഇരുടീമുകളും നേരിട്ട് സെമിയിലേക്ക് എത്തിക്കഴിഞ്ഞു. മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ കണ്ടെത്താനാണ് നോക്കൗട്ട് പ്‌ളേഓഫുകൾ കളിക്കുന്നത്.
ഈ സീസണിൽ ബ്‌ളാസ്റ്റേഴ്‌സും ഒഡിഷ എഫ്.സിയും രണ്ട് തവണ ഏറ്റുമുട്ടി. ഇരുവരും അവരവരുടെ ഹോംമാച്ചിൽ 2-1 എന്ന മാർജിനിൽ വിജയം നേടി.
22 മത്സരങ്ങളിലാണ് ഒഡിഷ എഫ്.സിയും ബ്‌ളാസ്റ്റേഴ്‌സും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 9കളികളിലും വിജയിച്ചത് ബ്‌ളാസ്റ്റേഴ്‌സാണ്. ഒഡിഷയ്ക്ക് ആറ് വിജയങ്ങൾ. ഏഴ് സമനിലകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്