ഐ.പി.എല്ലിനിടെ കൂവിത്തോൽപ്പിച്ച മുംബൈ വാംങ്കഡെ സ്റ്റേഡിയത്തിൽ വീണ്ടും ഹാർദ്ദിക് ചാന്റ് ഉയർത്തി ആരാധകർ. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി മുംബൈ വാംങ്കഡെ സ്റ്റേഡിയത്തിലൊരുക്കിയ സ്വീകരണച്ചങ്ങ് കാണാനെത്തിയ ആരാധകരാണ് വാംങ്കഡെയിൽ വീണ്ടും ഹാർദ്ദിക്...ഹാർദ്ദിക് വിളികൾ മുഴക്കിയത്.
ഐപിഎല്ലിൽ രോഹിത് ശർമക്ക് പകരം ഹാർദ്ദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ഹോം മത്സരങ്ങളിലെല്ലാം ആരാധകർ ഹാർദ്ദിക്കിനെ കൂവിയത്. ഹാർദ്ദിക് ടോസിനായി ഇറങ്ങുമ്പോഴും ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുമ്പോഴുമെല്ലാം ആരാധകർ കൂവി. പലപ്പോഴും ആരാധകരുടെ കൂവൽ കാരണം അവതാരകർക്ക് പോലും കൂവൽ നിർത്തണമെന്ന് പറയേണ്ടിവന്നിരുന്നു. എന്നാൽ ആരാധകർ കൂവിയപ്പോഴും ചിരിച്ചുകൊണ്ടായിരുന്നു ഹാർദ്ദിക് അതിനെ നേരിട്ടത്.
എന്നാൽ ടി20 ലോകകപ്പിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചതോടെ ഹാർദ്ദിക് വീണ്ടും മുംബൈയുടെ ഹീറോ ആയി. ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് ഫൈനലിൽ ഹെൻറിച്ച് ക്ലാസന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയ ഹാർദ്ദിക് ആയിരുന്നു മത്സരത്തിലെ അവസാന ഓവറും എറിഞ്ഞത്. അവസാന ഓവറിൽ 16 റൺസായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.
ഹാർദ്ദിക്കിന്റെ ആദ്യ പന്തിൽ തന്നെ ഡേവിഡ് മില്ലറെ ലോംഗ് ഓഫ് ബൗണ്ടറിയിൽ സൂര്യകുമാർ യാദവ് ഓടിപ്പിടിച്ചതോടെയാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. അതേ ഓവറിൽ കാഗിസോ റബാഡയെക്കൂടി പുറത്താക്കിയ ഹാർദ്ദിക് മത്സരത്തിൽ മൂന്ന് വിക്കറ്റുമായി തിളങ്ങി. കഴിഞ്ഞ ശനിയാഴ്ച ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് കീരിടം നേടിയത്. കിരീടനേട്ടത്തിനുശേഷം ബാർബഡോസിലെ ചുഴലിക്കൊടുങ്കാറ്റ് മൂലം ഇന്ത്യയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലായെങ്കിലും ചൊവ്വാഴ്ച ബിസിസിഐ ചാർട്ടർ ചെയ്ത് അയച്ച ബോയിംഗ് വിമാനത്തിൽ ഇന്നലെയാണ് ഇന്ത്യൻ ടീം തിരിച്ചുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്