തിരുവനന്തപുരം: ബുധനാഴ്ച അവസാനിച്ച പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിനിടെ (കെസിഎൽ) ഒത്തുകളിക്കാൻ കോഴവാഗ്ദാനം ചെയ്ത് വാതുവയ്പ്പുകാർ സമീപിച്ചെന്ന് വെളിപ്പെടുത്തി ഏരീസ് കൊല്ലം സെയിലേഴ്‌സ് താരം അഖിൽ സ്‌കറിയയും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ് താരം അമൽ രമേഷും.
വെളിപ്പെടുത്തലിനെ തുടർന്ന് ബി.സി.സി.ഐ നിയോഗിച്ച അഴിമതി വിരുദ്ധ സ്‌കാഡ് മാനേജർ ഹർദയാൽ സിംഗ് തിരുവനന്തപുരം സിറ്റിപൊലീസിന് പരാതി നൽകി. കേസിൽ അന്വേഷണം ആരംഭിച്ചു. ലീഗിനിടെ നഗരത്തിലെ ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഇൻസ്റ്റാഗ്രാമിലൂടെയും വാട്‌സ് ആപ്പിലൂടെയും കോഴ വാഗ്ദാനം ചെയ്തതെന്നാണ് താരങ്ങൾ വെളിപ്പെടുത്തിയത്.
എറിയുന്ന ഓരോ വൈഡിനും നോ ബോളിനും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി അമൽ രമേഷ് പറയുന്നു. ചണ്ഡീഗഡ് സ്വദേശി സുരേന്ദർ എന്ന് സ്വയം പരിചയപ്പെടുത്തിയയാളാണ് വാട്‌സ്ആപ്പിലൂടെ സന്ദേശം അയച്ചത്.
അഖിൽ സ്‌കറിയയ്ക്ക് 'ക്രിക്കറ്റേഴ്‌സ് ഹബ് 01' എന്ന ഇൻസ്റ്റാഗ്രാം ഐഡി വഴിയാണ് കോഴ വാഗ്ദാനം ലഭിച്ചത്. ' ജാക്ക് എന്ന സ്വയം പരിചയപ്പെടുത്തിയയാൾ, ഞങ്ങളുടെ സ്ഥാപനം നിങ്ങൾക്ക് ചില നല്ല സ്‌പോൺസർഷിപ്പ് ഡീലുകൾ നൽകാൻ ആഗ്രഹിക്കുന്നുവെന്നും താൽപ്പര്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ നിർദേശിച്ചെന്നും അഖിൽ പറഞ്ഞു.
അവരുടെ നിർദ്ദേശപ്രകാരം ഒരു ഓവർ എറിഞ്ഞാൽ അഞ്ച് ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. കളിക്കാരെ സമീപിച്ച അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാമിനും വാട്‌സ് ആപ്പിനും പൊലീസ് അപേക്ഷ അയച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്